ഹൈദരാബാദ്: കോവിഡ് രണ്ടാം തരംഗത്തിൽ പ്രതിസന്ധിയിലായ ഇന്ത്യക്ക് സഹായവുമായി ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദ്. ഇന്ത്യയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 30 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് ടീം അറിയിച്ചു. ഓക്‌സിജൻ സിലിണ്ടറുകൾ വാങ്ങാനും കേന്ദ്ര സർക്കാരിന്റെയും സംസ്‌ഥാന സർക്കാരുകളുടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുമാകും ഈ തുക വിനിയോഗിക്കുക.
സൺറൈസേഴ്‌സ് ടീമിന്റെ ഉടമകളായ സൺ ഗ്രൂപ്പാണ് സംഭാവന നൽകുന്നത്. സൺ ഗ്രൂപ്പിന്റെ ടെലിവിഷൻ ചാനലുകൾ വഴി കോവിഡ് ബോധവൽക്കരണം നടത്തുമെന്നും ക്ളബ് വ്യക്‌തമാക്കി.
നേരത്തെ ചെന്നൈ സൂപ്പർ കിങ്‌സും നിരവധി ക്രിക്കറ്റ് താരങ്ങളും ഇന്ത്യക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയും അനുഷ്‌ക ശർമയും രണ്ട് കോടി രൂപയാണ് സംഭാവന ചെയ്‌തത്. സച്ചിൻ തെൻഡുൽക്കർ ഒരു കോടി രൂപയും സംഭാവന നൽകിയിരുന്നു.
Read also: കോവിഡ് വാക്‌സിൻ സൗജന്യമാക്കണം; പ്രധാനമന്ത്രിയോട് ലാലുപ്രസാദ് യാദവ്