ദുബായ്: ചെന്നൈ സൂപ്പര്‍കിംഗ്‌സിനെ തോല്‍പിക്കാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടത് 168 റണ്‍സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഷെയ്ന്‍ വാട്‌സണു പകരം സാം കറനെ ഓപ്പണറാക്കി സിഎസ്‌കെ പരീക്ഷണം നടത്തി.
റണ്‍ എടുക്കുന്നതിനു മുമ്പുതന്നെ മൂന്നാം ഓവറിലെ ആദ്യപന്തില്‍ സിഎസ്‌കെയുടെ വിശ്വസ്‌ത ഓപ്പണര്‍ ഡുപ്ലേസിസിനെ സന്ദീപ് ശര്‍മ വിക്കറ്റ് കീപ്പര്‍ ബെയര്‍സ്‌റ്റോയുടെ കൈകളിലെത്തിച്ചു. ഡുപ്ലേസിസ് മടങ്ങുമ്പോള്‍ 2.1 ഓവറില്‍ ചെന്നൈയുടെ സ്‌കോര്‍ ബോര്‍ഡില്‍ കേവലം 10 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. തുടര്‍ന്നാണ് വാട്‌സണ്‍ എത്തിയത്.
വാട്‌സണ്‍ എത്തിയതോടെ സാം കറന്‍ ഫോമിലേക്കുയര്‍ന്നു. ഖലീല്‍ അഹമ്മദിന്റെ രണ്ടാം ഓവറില്‍ രണ്ടു സിക്‌സും രണ്ടു ഫോറുമടക്കം 22 റണ്‍സ് നേടി. എന്നാല്‍ സന്ദീപ് ശര്‍മ അഞ്ചാം ഓവറിലെ നാലാം പന്തില്‍ സാം കറനെ പവലിയനിലേക്കു മടക്കി. 21 പന്തില്‍ 31 റണ്‍സുമായി സാം കറന്‍ മടങ്ങുമ്പോള്‍ 4.4 ഓവറില്‍ ചെന്നൈയുടെ സ്‌കോര്‍ 35 റണ്‍സ്. തുടര്‍ന്ന് ക്രീസിലെത്തിയത് അമ്പാട്ടി റായിഡു. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ ചെന്നൈയുടെ സ്‌കോര്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 44 റണ്‍സ് ആയിരുന്നു.
6.4 നാലോവറില്‍ സിഎസ്‌കെയുടെ സ്‌കോര്‍ 50 കടന്നു. 12ാം ഓവറില്‍ 45 പന്തില്‍ നിന്നും 50 റണ്‍സിന്റെ കൂട്ടുകെട്ടും റായിഡുവും വാട്‌സണും ചേര്‍ന്ന് പടുത്തുയര്‍ത്തി. 13.4 ഓവറില്‍ ചെന്നൈ സ്‌കോര്‍ 100 റണ്‍സ് കടന്നു. 15.2 ഓവറില്‍ സ്‌കോര്‍ 116ല്‍ നില്‍ക്കെ റായിഡുവിനെ വാര്‍ണറുടെ കൈകളിലെത്തിച്ച് ഖലീല്‍ അഹമ്മദ് സിഎസ്‌കെയെ ഞെട്ടിച്ചു.
34 പന്തില്‍ 41 റണ്‍സായിരുന്നു റായിഡുവിന്റെ സ്‌കോര്‍. 17ആം ഓവറിലെ രണ്ടാം പന്തില്‍ സിഎസ്‌കെ സ്‌കോര്‍ 120ല്‍ നില്‍ക്കെ നടരാജന്റെ പന്തില്‍ മനീഷ് പാണ്ഡെക്ക് ക്യാച്ച് നല്‍കി വാട്‌സണ്‍ കൂടാരം കയറി. 19ാം ഓവറിലെ അഞ്ചാം പന്തില്‍ നടരാജനെ സിക്‌സറിനു പറത്തി ധോണി ചെന്നൈയുടെ സ്‌കോര്‍ 150 കടത്തി. തൊട്ടടുത്ത പന്തില്‍ 13 പന്തില്‍ നിന്നും 21 റണ്‍സെടുത്ത ധോണിയെ വില്യംസണിന്റെ കൈകളിലെത്തിച്ച് നടരാജന്‍ ചെന്നൈയുടെ കുതിപ്പിന് കടിഞ്ഞാണിട്ടു.
സ്‌കോര്‍ 152ല്‍ നില്‍ക്കെ 20ആം ഓവറിലെ ആദ്യപന്തില്‍ ബ്രാവോയെ ക്ലീന്‍ ബൗള്‍ ചെയ്‌ത് ഖലീല്‍ അഹമ്മദ് തന്റെ രണ്ടാം വിക്കറ്റ് സ്വന്തമാക്കി. സ്ലോഗ് ഓവറുകളില്‍ ആഞ്ഞടിച്ച ജഡേജയുടെ പോരാട്ടത്തിലാണ് സിഎസ്‌കെ പൊരുതാനാവശ്യമായ സ്‌കോറിലെത്തിയത്. ജഡേജ 10 പന്തില്‍ 25 റണ്‍സെടുത്തു. എസ്ആര്‍എച്ചിന് വേണ്ടി സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, നടരാജന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി.
Read More: ചാണക ചിപ്പ് റേഡിയേഷന്‍ തടയും; പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍