ന്യൂഡെൽഹി: ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കർഷകരുടെ മഹാപഞ്ചായത്ത് ഇന്ന്. ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിംഗിനെതിരായ ലൈംഗീകാരോപണ കേസിൽ ഉടൻ നടപടി ആവശ്യപ്പെട്ടാണ് സമരം.
എല്ലാ ഖാപ്പ് പഞ്ചായത്തുകളുടെയും മഹായോഗം ഉത്തർപ്രദേശിലെ മുസഫർ നഗറിൽ ചേരുമെന്നും താരങ്ങളുടെ സമരത്തെപ്പറ്റി ചർച്ച നടത്തുമെന്നും ഭാരതീയ കിസാൻ യൂണിയൻ നേതാവ് നരേഷ് ടികായത്ത് പറഞ്ഞു. ഉത്തർപ്രദേശ്, ഹരിയാന, പഞ്ചാബ്, രാജസ്‌ഥാൻ, ഡെൽഹി തുടങ്ങിയ സംസ്‌ഥാനങ്ങളിലെ ഖാപ്പ് തലവൻമാർ മഹാപഞ്ചായത്തിൽ പങ്കെടുക്കും.
മെഡലുകൾ ഗംഗയിൽ എറിയാൻ ഹരിദ്വാറിൽ എത്തിയ താരങ്ങളെ കർഷക നേതാക്കൾ എത്തിയാണ് അനുനയിപ്പിച്ചു തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിച്ചത്. അഞ്ചു ദിവസത്തിനകം അറസ്‌റ്റ് നടന്നില്ലെങ്കിൽ ഇതേ പ്രതിഷേധ മാർഗവുമായി തിരിച്ചു വരുമെന്ന് പ്രഖ്യാപിച്ചാണ് ഗുസ്‌തി താരങ്ങൾ മടങ്ങിയത്.
സംഘർഷത്തിന് പിന്നാലെ ജന്തഡ മന്ദറിലെ സമരവേദി പോലീസ് പൂർണമായി പൊളിച്ചു മാറ്റിയിരുന്നു. ഇതോടെയാണ് മെഡലുകൾ ഗംഗയിൽ ഒഴുക്കാൻ താരങ്ങൾ തീരുമാനിച്ചത്. മെഡലുകൾ ഗംഗയിൽ ഒഴുക്കിയ ശേഷം ഇന്ത്യാ ഗേറ്റിൽ അനിശ്‌ചിതകാല നിരാഹാര സമരമിരിക്കാനും താരങ്ങൾ തീരുമാനിച്ചിരുന്നു. തങ്ങൾ കഠിനാധ്വാനം ചെയ്‌ത് നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്നാണ് താരങ്ങൾ പറയുന്നത്.
എന്നാൽ, ഗുസ്‌തി താരങ്ങൾക്ക് പിന്തുണയുമായി ഹരിദ്വാറിലെത്തിയ ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്ത് ഉൾപ്പടെ ഉള്ളവർ താരങ്ങളിൽ നിന്ന് മെഡലുകൾ തിരികെ വാങ്ങി. താരങ്ങളോട് അഞ്ചു ദിവസം സമയം തരണമെന്നും പ്രശ്‌നപരിഹാരത്തിന് ഇടപെടൽ ഉണ്ടാകുമെന്നും കർഷക നേതാക്കൾ അറിയിച്ചു. ഈ അഭ്യർഥന പരിഗണിച്ചാണ് താരങ്ങൾ പിൻമാറിയത്. മെഡലുകൾ ഒഴുക്കില്ലെന്നും അഞ്ചു ദിവസം നടപടി ഉണ്ടായില്ലെങ്കിൽ തിരിച്ചു വരുമെന്നും കായിക താരങ്ങൾ അറിയിച്ചു.
Most Read: ഇനി കളിച്ചും ചിരിച്ചും പഠിച്ചും ഉല്ലസിക്കാം; കുരുന്നുകൾ ഇന്ന് സ്‌കൂളിലേക്ക്