ന്യൂഡെൽഹി: പെഗാസസ് ഫോൺ ചോർത്തൽ ഹരജികളിൽ നിലപാട് കടുപ്പിച്ച് സുപ്രീം കോടതി. അധിക സത്യവാങ്മൂലം സമർപ്പിക്കാൻ കഴിയില്ലെന്ന് കേന്ദ്രസർക്കാർ അറിയിച്ചതിനെ തുടർന്നാണ് സുപ്രീം കോടതി നിലപാട് കടുപ്പിച്ചത്. പൗരൻമാരുടെ ഫോൺ ചോർത്തലിൽ നിർബന്ധമായും മറുപടി വേണമെന്ന് കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. അധിക സത്യവാങ്മൂലം സമർപ്പിക്കാനാണ് കൂടുതൽ സമയം അനുവദിച്ചതെന്നും സുപ്രീം കോടതി വ്യക്‌തമാക്കി.
അതേസമയം, നിയമവിരുദ്ധ ഫോൺ ചോർത്തൽ ഉണ്ടായിട്ടില്ല എന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചത്. പൊതുമധ്യത്തിൽ സംവാദത്തിന് വെക്കേണ്ട വിഷയമല്ലെന്നും അന്വേഷണത്തിന് വിദഗ്‌ധ സമിതി രൂപീകരിക്കാൻ തയ്യാറാണെന്നും കേന്ദ്ര സർക്കാർ ആവർത്തിച്ചു. പെഗസിസ് ഉപയോഗിച്ചോ എന്നത് സത്യവാങ്‌മൂലത്തിൽ പറയാനാകില്ലെന്നും പൊതുതാൽപര്യവും രാജ്യസുരക്ഷയും മുൻനിർത്തി അധിക സത്യവാങ്മൂലം നൽകാനാകില്ലെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.
എന്നാൽ കൂടുതൽ വിവരങ്ങൾ നൽകാൻ സാധിക്കില്ലെന്ന കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അധിക സത്യവാങ്മൂലം സമർപ്പിച്ചാൽ മാത്രമേ കേന്ദ്രം എവിടെ നിൽക്കുന്നുവെന്ന് വ്യക്‌തമാകൂ. നിയമപരമായോ അല്ലാതെയോ ഫോൺ ചോർത്തൽ നടന്നോയെന്ന് സർക്കാർ വെളിപ്പെടുത്തണം. സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ഫോൺ ചോർത്തിയെന്ന ആരോപണം കേന്ദ്രം ഇതുവരെ നിഷേധിച്ചിട്ടില്ലെന്നും ചീഫ് ജസ്‌റ്റിസ് എൻവി രമണ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
Read also: നീറ്റ് പരീക്ഷക്കെതിരെ പ്രമേയവുമായി സ്‌റ്റാലിന്‍; പിന്തുണച്ച് പ്രതിപക്ഷവും