ന്യൂഡെൽഹി: സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ മീഡിയ വൺ ചാനൽ സമർപ്പിച്ച ഹരജി സുപ്രീം കോടതി വെള്ളിയാഴ്‌ച പരിഗണിക്കും. ചീഫ് ജസ്‌റ്റിസ് എൻവി രമണയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ചാനലിന്റെ ഹരജി അടിയന്തിരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകർ ഇന്ന് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹരജി വെള്ളിയാഴ്‌ച പരിഗണിക്കുമെന്ന് കോടതി വ്യക്‌തമാക്കിയത്.
വിലക്ക് ഏർപ്പെടുത്തിയ നടപടിക്കെതിരെ ചാനൽ ആദ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചിലും, പിന്നീട് ഡിവിഷൻ ബെഞ്ചിലും ഹരജി നൽകിയിരുന്നു. എന്നാൽ ഇരു ബെഞ്ചുകളും ഹരജി തള്ളുകയായിരുന്നു. കഴിഞ്ഞ മാർച്ച് 2ആം തീയതിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹരജി തള്ളിയത്. അതിന് പിന്നാലെ തന്നെ വിലക്കിനെതിരെ ചാനൽ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
കഴിഞ്ഞ ജനുവരി 31ആം തീയതിയാണ് സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി മീഡിയ വൺ ചാനലിന് സംപ്രേഷണ വിലക്ക് ഏർപ്പെടുത്തിയത്. തുടർന്ന് കേന്ദ്രസർക്കാർ മുദ്ര വച്ച കവറിൽ ഹാജരാക്കിയ രേഖകൾ പരിശോധിച്ച ശേഷമാണ് ഡിവിഷൻ ബെഞ്ച് വിലക്കിനെതിരായ ഹരജി തള്ളിയത്.
Read also: കീവ് ഉൾപ്പടെ നാലിടങ്ങളിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ