തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മൽസരിക്കണമെന്ന് ബിജെപി കോർ കമ്മിറ്റി. കോന്നിയിൽ ആദ്യ പേരുകാരനായി സുരേന്ദ്രനെയാണ് പരിഗണിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി വി മുരളീധരൻ കഴക്കൂട്ടത്ത് മൽസരിച്ചില്ലെങ്കിൽ സുരേന്ദ്രനെ രംഗത്തിറക്കണം എന്നും അഭിപ്രായം ഉയർന്നു.
എന്നാൽ, പാർട്ടിയെ നയിക്കുന്നതിനാൽ മൽസര രംഗത്തേക്ക് ഇല്ലെന്ന നിലപാടിലാണ് സുരേന്ദ്രൻ. കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശം ഉണ്ടായാൽ മൽസരിക്കും. അതേസമയം, ഇ ശ്രീധരനെ പാലക്കാട് മൽസരിപ്പിക്കാനാണ് പദ്ധതി. തന്റെ വീടിന് അടുത്തുള്ള മണ്ഡലത്തിൽ മൽസരിക്കാൻ താൽപര്യമുണ്ടെന്നാണ് ശ്രീധരൻ നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്.
കുമ്മനം രാജശേഖരന്റെ പേര് പാർട്ടിയുടെ സിറ്റിങ് സീറ്റായ നേമത്ത് പരിഗണനയിലുണ്ട്. സുരേഷ് ഗോപിയെ മൽസരിപ്പിക്കുന്നത് സംബന്ധിച്ചും പാർട്ടിയിൽ അഭിപ്രായം ഉയർന്നു. തൃശൂരിലോ വട്ടിയൂർകാവിലോ സുരേഷ് ഗോപി മൽസരിക്കണം എന്നാണ് പൊതു അഭിപ്രായം.
എന്നാൽ, മൽസരിക്കില്ലെന്ന നിലപാടെടുത്ത സുരേഷ് ഗോപിയും കേന്ദ്ര തീരുമാനം അനുസരിച്ച് പ്രവർത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ സിനിമാ ചിത്രീകരണത്തിന്റെ തിരക്കിലാണ് അദ്ദേഹം.
വട്ടിയൂർകാവിൽ ജില്ലാ സെക്രട്ടറി വിവി രാജേഷിനെയും കാട്ടാക്കടയിൽ പികെ കൃഷ്‌ണദാസിനെയും പാറശാല കരമന ജയനെയും പരിഗണിക്കുന്നുണ്ട്. ഞായറാഴ്‌ച നടക്കുന്ന യോഗത്തിൽ സ്‌ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകും. യോഗത്തിൽ കേന്ദ്രമന്ത്രി അമിത് ഷാ പങ്കെടുക്കും.
Also Read: തന്നെ സ്‌ഥാനാർഥിയാക്കാൻ ആർക്കും ചുമതല നൽകിയിട്ടില്ല; തോമസ് ഐസക്