കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി നേതാവ് സുവേന്ദു അധികാരി. തൃണമൂൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ എത്തിയാൽ ബംഗാൾ മറ്റൊരു കശ്‌മീരായി മാറുമെന്ന് സുവേന്ദു അധികാരി പറഞ്ഞു. ബംഗാളിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃണമൂൽ കോൺഗ്രസ് നേതാവും മമതാ ബാനർജിയുടെ അടുത്ത അനുയായിയും ആയിരുന്ന സുവേന്ദു ഡിസംബറിലാണ് ബിജെപിയിൽ ചേർന്നത്. നന്ദിഗ്രാമിൽ ബിജെപിയുടെ സ്‌ഥാനാർഥിയുമാണ് സുവേന്ദു. ഇവിടെ മമതാ ബാനർജിയാണ് തൃണമൂൽ സ്‌ഥാനാർഥി. നേരത്തെ നന്ദിഗ്രാമിൽ മൽസരിക്കാൻ മമതാ ബാനർജിയെ സുവേന്ദു വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മമതാ നന്ദിഗ്രാമിൽ മൽസരിക്കുന്നത്. 2016ൽ നന്ദിഗ്രാമിൽ നിന്നാണ് സുവേന്ദു നിയമസഭയിൽ എത്തിയത്.
അതേസമയം, സുവേന്ദു അധികാരിയുടെ കശ്‌മീർ പരാമർശത്തിന് എതിരെ ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ അബ്‌ദുള്ള രംഗത്തെത്തിയിട്ടുണ്ട്. നിങ്ങളെ പോലുള്ള ബിജെപിക്കാരെ സംബന്ധിച്ചിടത്തോളം 2019 ഓഗസ്‌റ്റ് 19ന് ശേഷം കശ്‌മീർ സ്വർഗമായല്ലോ. അപ്പോൾ പിന്നെ പശ്‌ചിമ ബംഗാൾ കശ്‌മീർ ആയാൽ എന്താണ് കുഴപ്പമെന്ന് ഒമർ അബ്‌ദുള്ള ചോദ്യം ഉന്നയിച്ചു.
Read also: അസംസ്‌കൃത വസ്‌തുക്കളുടെ വിലവര്‍ധന; പ്രതിസന്ധിയിലായി പ്‌ളാസ്‌റ്റിക് വ്യവസായങ്ങള്‍