തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‍ന സുരേഷ് സംരക്ഷണം ആവശ്യപ്പെട്ട് കോടതിയില്‍. തന്റെ ജീവന് ഭീഷണിയുണ്ടെന്നും, അതിനാല്‍ തനിക്കും തന്റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് സ്വപ്‍ന സുരേഷ് കോടതിയില്‍ വ്യക്‌തമാക്കിയത്. പോലീസ് ഉദ്യോഗസ്‌ഥരെന്ന് തോന്നുന്ന ചിലര്‍ തന്നെ ജയിലില്‍ വന്നു കണ്ടുവെന്നും, ഭീഷണിപ്പെടുത്തിയെന്നുമാണ് സ്വപ്‍ന വെളിപ്പെടുത്തിയത്. കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്‍നയുടെ വെളിപ്പെടുത്തല്‍.
കേസുമായി ബന്ധപ്പെട്ട ഉന്നതരുടെ പേരുകള്‍ പുറത്ത് പറയരുതെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൂടാതെ തന്നെയും കുടുംബത്തെയും അപകടപ്പെടുത്താന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് അവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്‍ന സുരേഷ് കോടതിയെ അറിയിച്ചു. തനിക്ക് ഇതിന് മുൻപും നിരവധി തവണ ഭീഷണി ഉണ്ടായിട്ടുണ്ടെന്നും, കോടതി ഇടപെട്ട് തനിക്കും തന്റെ കുടുംബത്തിനും സംരക്ഷണം നല്‍കണമെന്നുമാണ് സ്വപ്‍നയുടെ ആവശ്യം.
നിലവില്‍ കസ്‌റ്റംസ് കസ്‌റ്റഡിയിൽ കഴിയുന്ന സ്വപ്‍ന കാലാവധി കഴിഞ്ഞാല്‍ തിരികെ തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലാണ് പോകേണ്ടത്. ഇവിടെ കഴിയുന്ന സമയത്താണ് തനിക്ക് ഭീഷണിയുമായി പോലീസ് ഉദ്യോഗസ്‌ഥരെന്ന് തോന്നുന്ന ആളുകള്‍ എത്തിയതെന്നും സ്വപ്‍ന പറയുന്നു. ഈ സാഹചര്യത്തില്‍ തിരികെ ജയിലിലെത്തുമ്പോള്‍ തന്നെ അപകടപ്പെടുത്താന്‍ സാധ്യത ഉണ്ടെന്നും, അതിനാല്‍ തന്നെ തനിക്ക് അടിയന്തിരമായി കോടതി ഇടപെട്ട് സംരക്ഷണം അനുവദിക്കണമെന്നുമാണ് സ്വപ്‍ന കോടതിയില്‍ വ്യക്‌തമാക്കിയത്.
Read also : കെ സുരേന്ദ്രന്‍ പറഞ്ഞത് അദ്ദേഹത്തോട് തന്നെ ചോദിക്കണം; വി മുരളീധരന്‍