കോഴിക്കോട് : കോഴിക്കോട് ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച ഉദയം പദ്ധതിയുടെ അംഗീകാരത്തിനായി ഉടന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. കോവിഡ് വ്യാപനവും അതിനെ തുടർന്ന് ഉണ്ടായ ലോക്ക്ഡൗണും നിയന്ത്രണങ്ങളും മൂലം ദുരിതത്തിലായ തെരുവില്‍ കഴിയുന്ന ആളുകളുടെ പുനരധിവാസത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ഉദയം. കോഴിക്കോട് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചികില്‍സ സൗകര്യങ്ങളും അവലോകനം ചെയ്യുന്ന യോഗത്തിലാണ് മന്ത്രി ഉദയം പദ്ധതിക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിച്ചത്.
ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും സന്നിഹിതനായ യോഗത്തില്‍ ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡുമായി ബന്ധപ്പെട്ട ജില്ലയിലെ മറ്റ് കാര്യങ്ങളും ചര്‍ച്ച ചെയ്‌തു. കോവിഡ് ചികിൽസ രംഗത്ത് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ ജൂനിയര്‍ ഡോക്‌ടർമാരെയാണ് നിയമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന മൂലം കൂടുതല്‍ ഡോക്‌ടർമാരുടെ ആവശ്യം ജില്ലയില്‍ ഉണ്ടെന്ന് യോഗത്തില്‍ മന്ത്രിയെ അറിയിച്ചു. ഫാമിലി ഹെല്‍ത്ത് സെന്ററുകളിലെ ഈവനിംഗ് ഒപി ചെയ്യുന്ന ഡോക്‌ടർമാരെ കോവിഡ് ചികില്‍സക്കായി അനുവദിക്കുമെന്ന് മന്ത്രി വ്യക്‌തമാക്കി.
Read also : ഹത്രസ് കേസ്; അന്വേഷണ ഉദ്യോഗസ്‌ഥന്റെ ഭാര്യ ആത്‍മഹത്യ ചെയ്‌തു
കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജില്‍ പിഎംഎസ്എസ്‌വൈ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന കെട്ടിടം നവംബര്‍ ഒന്നിന് തന്നെ ഉല്‍ഘാടനം നിര്‍വഹിച്ച് കോവിഡ് ചികില്‍സ കേന്ദ്രമായി പ്രവര്‍ത്തിക്കും. ഒപ്പം തന്നെ കാന്‍സര്‍ കെയര്‍ സെന്ററിനായി സ്വകാര്യ വ്യക്‌തികള്‍ വിട്ട് കൊടുത്ത മാവൂരിലെ തെങ്ങിലക്കടവില്‍ ഉള്ള കെട്ടിടവും സ്‌ഥലവും നവീകരിച്ചു കോവിഡ് സെന്ററാക്കി മാറ്റും. പിന്നീട് അത് കാന്‍സര്‍ സെന്റര്‍ ആക്കാന്‍ ഉള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
തെരുവുകളില്‍ നിന്ന് കണ്ടെത്തി താല്‍ക്കാലിക കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ചിരിക്കുന്ന ആളുകളുടെ ചിലവുകള്‍ക്കായുള്ള പണം സ്‌പോണ്‍സര്‍ഷിപ്പിലൂടെ സമാഹരിക്കുന്ന കാര്യത്തിലും തീരുമാനമായി. ഇതിനായി കളക്‌ടർ ചെയര്‍മാനായ ചാരിറ്റബിള്‍ സൊസൈറ്റിയുടെ രൂപീകരണം ഉടന്‍ പൂര്‍ത്തിയാക്കും. മന്ത്രിമാരോടൊപ്പം ജില്ലാ കളക്‌ടർ സാംബശിവ റാവു, ജില്ലാ പോലീസ് മേധാവി എ വി ജോര്‍ജ്, ഡെപ്യൂട്ടി കളക്‌ടർ ഷാമിന്‍ സെബാസ്‌റ്റ്യന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Read also : ഇതു താന്‍ ടീം വര്‍ക്ക്; ബൗളിംഗ്-ഫീല്‍ഡിംഗ് കരുത്തില്‍ വിജയം പിടിച്ചെടുത്ത് പഞ്ചാബ്