ചെന്നൈ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കക്ക് അരിയും മരുന്നും ഉൾപ്പടെ അവശ്യ സാധനങ്ങൾ നൽകി സഹായിക്കാനൊരുങ്ങി തമിഴ്‌നാട്. ഇതിന് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടി തമിഴ്‌നാട് നിയമസഭയിൽ പ്രമേയം പാസാക്കി. എഐഎഡിഎംകെയും ബിജെപിയും ഉൾപ്പെട്ട പ്രതിപക്ഷ പാർട്ടികൾ ചേർന്ന് പ്രമേയം ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.
നിയമസഭയിൽ പാസാക്കിയ പ്രമേയത്തെയും തമിഴ്‌നാട്ടിലെ ജനം ശ്രീലങ്കക്ക് നൽകുന്ന സഹായത്തേയും ബിജെപി സംസ്‌ഥാന ഘടകം സ്വാഗതം ചെയ്‌തു. പ്രമേയത്തിന് പിന്തുണ അറിയിച്ച എഐഎഡിഎംകെ നേതാവ് ഒ പനീർശെൽവം ശ്രീലങ്കൻ ജനതക്ക് സഹായമായി 50 ലക്ഷം രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു. സാധനങ്ങൾ അയക്കാൻ കേന്ദ്രത്തിന്റെ അനുമതി ആവശ്യപ്പെട്ട് നേരത്തെ നൽകിയ അപേക്ഷകളിൽ ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രമേയം പാസാക്കുന്നതിനിടെ മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ നിയമസഭയിൽ പറഞ്ഞു.
അയൽ രാജ്യവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈയും പറഞ്ഞു. ശ്രീലങ്കൻ ജനങ്ങളെ സഹായിക്കാൻ തമിഴ്‌നാട് സർക്കാർ നടത്തുന്ന നീക്കങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. അതോടൊപ്പം തന്നെ പ്രമേയത്തിൽ ശ്രീലങ്കക്ക് വേണ്ടിയുള്ള കേന്ദ്ര പദ്ധതികളെ പരാമർശിക്കാത്തതിനെയും ബിജെപി അധ്യക്ഷൻ വിമർശിച്ചു. കേന്ദ്രം ശ്രീലങ്കക്ക് ഇതിനോടകം നൽകിയിട്ടുള്ളതും നൽകാനിരിക്കുന്നതുമായ കാര്യങ്ങൾ പ്രമേയത്തിൽ ഇല്ലാത്തത് ദൗർഭാഗ്യകാരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ‘താജ്‌മഹല്‍ ഹിന്ദുക്ഷേത്രം’; വീണ്ടും വിവാദ വാദമുയത്തി പരമഹംസ് ആചാര്യന്‍