തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തെ പഴിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോർട്. ഇടതിനെ നേരിടാന്‍ തക്ക സംഘടനാ സംവിധാനം താഴെത്തട്ടില്‍ ഉണ്ടായിരുന്നില്ല. തിരിച്ചടിക്ക് കാരണം സംസ്‌ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ വീഴ്‌ചയാണെന്നും നേതാക്കള്‍ക്കിടയില്‍ ഐക്യമുണ്ടായില്ലെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. റിപ്പോർട് താരിഖ് അൻവർ ഹൈക്കമാന്റിന് കൈമാറി.
കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് താരിഖ് അൻവർ ഹൈക്കമാന്റിന് കൈമാറിയത്. നേതൃത്വം ഒറ്റക്കെട്ടാണെന്ന തോന്നലുണ്ടാക്കാന്‍ കഴിഞ്ഞില്ല. ഈ അനൈക്യം പാര്‍ട്ടി പ്രവര്‍ത്തകരിലും അണികളിലും പ്രകടമായി. ഗ്രൂപ്പു നേതാക്കളും ഗ്രൂപ്പുകളും തന്നിഷ്‌ടം പോലെ പ്രവര്‍ത്തിച്ചു. ഇതാണ് പരാജയത്തിന്റെ പ്രധാന കാരണം. സംഘടനയെ ശക്‌തമായി മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കോൺഗ്രസിനകത്ത് ഉടൻ നേതൃമാറ്റം ഉണ്ടാവില്ലെന്നാണ് സൂചന. വസ്‌തുതാന്വേഷണ സമിതി റിപ്പോര്‍ട്ടിനു ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ. ചൊവ്വാഴ്‌ചയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ വസ്‌തുതാന്വേഷണ സമിതിക്ക് ഹൈക്കമാന്റ് അന്തിമ രൂപം നല്‍കിയത്.
അശോക് ചവാന്‍ അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പ് നടത്തുക. രണ്ടാഴ്‌ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംഘത്തോട് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. അശോക് ചവാന് പുറമെ മനീഷ് തിവാരി, ജ്യോതി മണി, വിന്‍സെന്റ് എച്ച് പാല, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരാണ് ഈ സംഘത്തിലുള്ളത്.
Also Read: ചൈനീസ് വായ്‌പാ ആപ്പുകൾക്കെതിരെ നടപടിയുമായി കേന്ദ്രം; 76 കോടി കണ്ടുകെട്ടി