ന്യൂഡെൽഹി: ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ ജീവനക്കാരെ ഓഫിസിലേക്ക് തിരികെ കൊണ്ടുവരാൻ ലക്ഷ്യമിടുന്നു. പകർച്ചവ്യാധിയെ തുടർന്ന് 18 മാസത്തെ വർക്ക് ഫ്രം ഹോം ഉൾപ്പടെയുളള റിമോട്ട് വർക്കിംഗ് പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് ക്യാംപസുകൾ സജീവമാക്കാനാണ് ടിസിഎസിന്റെ ആലോചന.
എന്നാൽ, കോവിഡ് മൂന്നാം തരംഗത്തിന്റെ ആഘാതത്തെ കൂടി വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനം. ജീവനക്കാരിൽ ഭൂരിഭാഗവും വാക്‌സിനേഷൻ പൂർത്തീകരിച്ചതായാണ് കമ്പനിയുടെ വിലയിരുത്തൽ. കലണ്ടർ വർഷത്തിന്റെ അവസാനത്തിലോ അടുത്ത വർഷത്തിന്റെ തുടക്കത്തിലോ, മൂന്നാം തരംഗത്തെ കൂടി കണക്കിലെടുത്ത് ഓഫിസിലെ ജീവനക്കാരുടെ 70-80 ശതമാനത്തെ തിരികെയെത്തിക്കാനാണ് പദ്ധതി.
ബിബിസി പുറത്തുവിട്ട റിപ്പോർട് അനുസരിച്ച്, കമ്പനിയുടെ 90 ശതമാനം സ്‌റ്റാഫുകൾക്കും ഇതുവരെ ഒരു ഡോസ് വാക്‌സിൻ ലഭിച്ചിട്ടുണ്ട്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിരികെ വിളിക്കുന്ന നടപടികളിലേക്ക് കമ്പനി കടക്കുക.
ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സർവീസ് കമ്പനികളിലൊന്നായ ടിസിഎസ്, രാജ്യത്തെ 150 ബില്യൺ ഡോളർ സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ ഏകദേശം 15 ശതമാനവും സംഭാവന ചെയ്യുന്നു. കൂടാതെ 4.6 ദശലക്ഷം വരുന്ന ഈ രംഗത്തെ പ്രൊഫഷണലുകളിൽ പത്തിലൊന്നും ജോലി ചെയ്യുന്നത് ടിസിഎസിലാണ്.
Read Also: മഹാപഞ്ചായത്ത്; പത്ത് ലക്ഷത്തിലധികം കർഷകർ എത്തിയെന്ന് കിസാൻ മോർച്ച