ഡെൽഹി: പാകിസ്‌ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഹിന്ദുക്ഷേത്രം ആക്രമിക്കപ്പെട്ട സംഭവത്തില്‍ പാകിസ്‌ഥാനോട് പ്രതിഷേധം അറിയിച്ച് ഇന്ത്യ. ഡെൽഹിയിലെ പാക് ഹൈ കമ്മീഷനിലെ ഉന്നത ഉദ്യോഗസ്‌ഥനെ വിളിച്ചുവരുത്തിയാണ് വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചത്.
ഇത്തരം നിന്ദ്യമായ ആക്രമണത്തില്‍ ഇന്ത്യയുടെ ശക്‌തമായ പ്രതിഷേധം രാജ്യം പാകിസ്‌ഥാനെ അറിയിച്ചിട്ടുണ്ട്. മതന്യൂന പക്ഷങ്ങളുടെ വിശ്വാസങ്ങള്‍ക്കെതിരെയും അവരുടെ ആരാധനാലയങ്ങള്‍ക്ക് എതിരെയും നടക്കുന്ന ഇത്തരം ആക്രമണങ്ങള്‍ സ്വതന്ത്ര്യത്തിനെതിരായ ആക്രമണമായാണ് ഇന്ത്യ കാണുന്നത്; ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്‌താവ് അറിയിച്ചു.
അതോടൊപ്പം പാകിസ്‌ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും സംരക്ഷണവും പാക് ഭരണകൂടം ഉറപ്പുവരുത്തണമെന്നും ഇന്ത്യ കൂട്ടിച്ചേര്‍ത്തു.
ലാഹോറില്‍ നിന്നും 590 കിലോമീറ്റര്‍ അകലെ റഹീംയാര്‍ ഖാന്‍ ജില്ലയിലെ ബോംഗ് എന്ന പട്ടണത്തിൽ ബുധനാഴ്‌ചയാണ് സംഭവം അരങ്ങേറിയത്. ഇവിടുത്തെ മുസ്‌ലിം മതപാഠശാലയിലെ ലൈബ്രറിക്ക് സമീപം കഴിഞ്ഞ വാരം ഒരു ഹിന്ദുകുട്ടി മൂത്രമൊഴിച്ചു എന്ന പേരില്‍ സ്‌ഥലത്ത് വലിയ തോതില്‍ സാമുദായിക സംഘര്‍ഷാവസ്‌ഥ ഉണ്ടായിരുന്നു. ഇതാണ് പിന്നീട് സിദ്ധിവിനായക ക്ഷേത്രത്തിനെതിരായ അക്രമണത്തില്‍ കലാശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ.
വളരെക്കാലമായി ഹിന്ദു-മുസ്‌ലിം വിഭാഗങ്ങള്‍ സമാധാനത്തോടെ കഴിഞ്ഞ പ്രദേശമാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത് എന്നും പ്രദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട് ചെയ്യുന്നു. ആക്രമണത്തിൽ ബോംഗ് പട്ടണത്തിലെ സിദ്ധിവിനായക ക്ഷേത്രത്തിന് വലിയ കേടുപാടുകളാണ് സംഭവിച്ചത്. മതമുദ്രവാക്യം ഉയര്‍ത്തി, കല്ലും വടിയും ഇഷ്‌ടികയും മറ്റും ഉപയോഗിച്ച് ക്ഷേത്രത്തിലെ പ്രതിഷ്‌ഠകളും മറ്റും തകര്‍ക്കാനാണ് കൂട്ടമായി എത്തിയ ആക്രമികള്‍ ശ്രമിച്ചതെന്നാണ് വിവരം.
Attack on Hindu temple at Bhong City District Rahimyar Khan Punjab. Situation was tense since yesterday. Negligence by local police is very shameful. Chief Justice is requested to take action. pic.twitter.com/5XDQo8VwgI
— Dr. Ramesh Vankwani (@RVankwani) August 4, 2021
സംഭവത്തെ അപലപിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വ്യാഴാഴ്‌ച ട്വീറ്റ് ചെയ്‌തിരുന്നു. ക്ഷേത്രം വീണ്ടും പഴയനിലയിൽ ആക്കുമെന്നും സംഭവത്തില്‍ മുഴുവന്‍ പ്രതികളെ അറസ്‌റ്റ് ചെയ്യുമെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്‌തമാക്കി. കൂടാതെ സംഭവത്തിലെ പോലീസിന്റെ വീഴ്‌ച അന്വേഷിക്കുമെന്നും പാക് പ്രധാനമന്ത്രി ട്വീറ്റില്‍ പറയുന്നു.
അതേസമയം ലൈബ്രറിയില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കുട്ടിയെ മതനിന്ദ നിയമം ചുമത്തി കഴിഞ്ഞവാരം പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പോസ്‌റ്റ് വഴി വീണ്ടും പ്രകോപനം ഉണ്ടാകുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ക്ഷേത്രം തകര്‍ത്ത് പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്ന രീതിയിലായിരുന്നു പോസ്‌റ്റുകളെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
Most Read: സിന്ധു സർവകലാശാല; നടപടികൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ