തിരുവനന്തപുരം: റിയാദില്‍ നിന്ന് നാട് കടത്തിയ ഭീകര പ്രവര്‍ത്തകരെ തിരുവനന്തപുരത്ത് വെച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം വളരെ രഹസ്യമായിരുന്നു എന്ന് എന്‍ഐഎ. വൈകിട്ട് 6.15 ഓടെ തിരുവനന്തപുരത്ത് എത്തിച്ച ഭീകരരെ മൂന്ന് മണിക്കൂര്‍ വിമാനത്താവളത്തിന് ഉള്ളില്‍ വെച്ചുതന്നെ ചോദ്യം ചെയ്തു.
Related News: തിരുവനന്തപുരത്ത് രണ്ട് പേർ എൻഐഎ കസ്‌റ്റഡിയിൽ
റിയാദില്‍ നിന്ന് ലുക്ക് ഔട്ട് സര്‍ക്കുലര്‍ നല്‍കിയത് മുതല്‍ ഇവര്‍ നിരീക്ഷണത്തില്‍ ആയിരുന്നു. അറസ്റ്റ് ചെയ്യാന്‍ കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരടക്കം ഉണ്ടായിരുന്നു. പ്രതികളെ ഇവര്‍ കസ്റ്റഡിയില്‍ എടുത്തതിന് ശേഷമാണ് എന്‍ഐഎയുടെയും റോയുടെയും 25-ഓളം ഉദ്യോഗസ്ഥര്‍ എത്തിയത്.
അറസ്റ്റ് നടന്നതിന് ശേഷമാണ് കേരളാ പോലീസ് വിമാനത്താവളത്തില്‍ എത്തിയത്. അതുവരെ ഇക്കാര്യം പോലീസിനെയോ ഇന്റലിജന്‍സ് വിഭാഗത്തെയോ എന്‍ഐഎ അറിയിച്ചിരുന്നില്ല. രാത്രി 9.30 ഓടെയാണ് പ്രതികളെ പുറത്തെത്തിച്ചത്.
ഭീകരരില്‍ ഒരാളായ ഷുഹൈബ് ബെംഗളൂരു സ്ഫോടനക്കേസിലെ 32-ാം പ്രതിയാണ്. കേസിലെ 32 പ്രതികളില്‍ 26 പേരും മലയാളികളാണ്. 31-ാം പ്രതി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദിനി ആണ്. ഷുഹൈബ് എട്ടിലധികം സ്‌ഫോടന കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കോഴിക്കോട് സ്‌ഫോടന കേസുമായും ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് സംശയിക്കുന്നു.