തിരുവനന്തപുരം: കെ റെയിലിനെ പിന്തുണക്കുകയും മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന പ്രവർത്തനങ്ങളെ പ്രകീർത്തിക്കുകയും ചെയ്‌ത കോൺഗ്രസ് എംപി ശശി തരൂരിനെ പിന്തുണച്ച് വ്യവസായമന്ത്രി പി രാജീവ്. കേന്ദ്രമന്ത്രിമാർ പോലും കേരളത്തിന്റെ പ്രവർത്തനങ്ങളെ മികച്ച രീതിയിലാണ് കാണുന്നതെന്നും ശശി തരൂരിന്റെ നിലപാട് നാടിന് ഗുണകരമാണെന്നും പി രാജീവ് പറഞ്ഞു.
വികസന കാര്യത്തിലും തൊഴിവസരങ്ങൾ സൃഷ്‌ടിക്കുന്നതിലും രാഷ്‌ട്രീയത്തിന് അതീതമായ നിലപാടാണ് വേണ്ടതെന്നും സങ്കുചിത രാഷ്‌ട്രീയം ഇല്ലാത്തവർ നാടിന്റെ പൊതു നൻമക്ക് ഒപ്പം നിൽക്കുമെന്നും പി രാജീവ് പറഞ്ഞു. വികസനത്തിനായി കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി നിൽക്കണം. തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവൽക്കരണത്തെ അനുകൂലിച്ചത് കൊണ്ട് ഈ വിഷയത്തിൽ മറ്റൊരു നിലപാട് ഉണ്ടായിക്കൂടെന്നില്ലെന്നും മന്ത്രി പറഞ്ഞു.
വ്യവസായികളെ പ്രോൽസാഹിപ്പിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് സ്വാഗാതാര്‍ഹമാണെന്നാണ് തരൂര്‍ പറഞ്ഞിരുന്നത്. തിരുവനന്തപുരത്ത് ലുലുമാളിന്റെ ഉൽഘാടന വേളയിലായിരുന്നു തരൂരിന്റെ പരാമർശം. മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് മുന്നിലുള്ള തടസങ്ങളെയെല്ലാം മാറ്റാനാണ് ശ്രമിക്കുന്നതെന്നും ഇത് നല്ലകാര്യമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.
എന്നാൽ, തരൂരിന്റെ പ്രസ്‌താവനക്ക് എതിരെ കോൺഗ്രസിൽ നിന്ന് വിമർശനം ശക്‌തമാവുകയാണ്. തരൂരിന്റെ അഭിപ്രായം പാർട്ടി നിലപാടിന് ഗുണകരമല്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അദ്ദേഹം തെറ്റ് തിരുത്തുമെന്നാണ് പ്രതീക്ഷ. ശശി തരൂർ എംപിയുടെ നിലപാട് സംബന്ധിച്ച് വിശദീകരണം ചോദിക്കുമെന്നും സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ശശി തരൂരിന് പാര്‍ട്ടി അച്ചടക്കം അറിയില്ലെങ്കില്‍ പഠിപ്പിക്കണമെന്ന് കെപിസിസി മുന്‍ പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ റെയില്‍ വിഷയത്തില്‍ യുഡിഎഫ് എംപിമാര്‍ നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതിരുന്ന ശശി തരൂരിനും അച്ചടക്കം ബാധകമാണെന്നും അറിയില്ലെങ്കില്‍ പാര്‍ട്ടി പഠിപ്പിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
Most Read: സ്‍ത്രീ വിരുദ്ധ പരാമര്‍ശം; മാപ്പ് പറഞ്ഞ് കോൺഗ്രസ് എംഎൽഎ