ന്യൂഡെല്‍ഹി : ഉത്തര്‍പ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മാദ്ധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പന് ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേരള പത്രപ്രവര്‍ത്തക യൂണിയനായ കെയുഡബ്ള്യുജെ ആണ് ഹരജി സമര്‍പ്പിച്ചത്. ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഹത്രസില്‍ ദളിത് പെണ്‍കുട്ടി കൂട്ടബലാൽസംഗത്തിന് ഇരയായി മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്ന വഴിയിലാണ് സിദ്ധിഖ് കാപ്പനെ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കെയുഡബ്ള്യുജെ കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ സിദ്ധിഖ് കാപ്പനെ അറസ്‌റ്റ് ചെയ്‌ത പോലീസ് നടപടി നിയമ വിരുദ്ധമാണെന്നും, സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒപ്പം തന്നെ സിദ്ധിഖ് ഒരു മുഴുവന്‍ സമയ മാദ്ധ്യമ പ്രവര്‍ത്തകന്‍ ആണെന്നും, പോപ്പുലര്‍ ഫ്രണ്ടുമായി സിദ്ധിഖിന് യാതൊരുവിധ ബന്ധവും ഇല്ലന്നും കോടതിയില്‍ വ്യക്‌തമാക്കി.
കസ്‌റ്റഡിയില്‍ കഴിഞ്ഞിരുന്ന സിദ്ധിഖിന് നേരിടേണ്ടി വന്ന കാര്യങ്ങളെ പറ്റിയും സംഘടന കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശിച്ചിരുന്നു. കസ്‌റ്റഡിയില്‍ കഴിഞ്ഞിരുന്ന സമയത്ത് പോലീസ് മര്‍ദ്ധിച്ചതായും, മരുന്ന് നിഷേധിച്ചതായും, ഉറങ്ങാൻ അനുവദിച്ചിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : മാലേഗാവ് സ്‍ഫോടനം; പ്രതികളോട് ഹാജരാവാന്‍ പ്രത്യേക എന്‍ഐഎ കോടതി