എറണാകുളം: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ മറ്റ് പ്രതികൾക്ക് ഇതിനോടകം ജാമ്യം ലഭിച്ചുവെന്നും, തെളിവെടുപ്പും ചോദ്യം ചെയ്യലുമെല്ലാം അവസാനിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് അർജുൻ ആയങ്കി ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയിരിക്കുന്നത്.
നേരത്തെ രണ്ട് തവണ ജാമ്യം ആവശ്യപ്പെട്ട് അർജുൻ ആയങ്കി സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയെ സമീപിച്ചിരുന്നു. എന്നാൽ രണ്ട് തവണയും കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് ഇപ്പോൾ ഹൈക്കോടതിയെ സമീപിച്ചത്.
കൂടാതെ തനിക്കെതിരെ പുതിയ തെളിവുകൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നും അർജുൻ ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കുന്നുണ്ട്. എന്നാൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ വഴി നടത്തിയ സ്വർണക്കടത്തിൽ അർജുൻ ആയങ്കിക്ക് വ്യക്‌തമായ പങ്കുണ്ടെന്നാണ് കസ്‌റ്റംസിന്റെ കണ്ടെത്തൽ. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 28ആം തീയതിയാണ് അർജുൻ ആയങ്കിയെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തത്.
Read also: ഒഴിപ്പിക്കൽ നടപടി വൈകും; താലിബാന്റെ അന്ത്യശാസനം തള്ളി അമേരിക്ക