കോഴിക്കോട്: ജില്ലയിലെ പേരാമ്പ്ര ടൗണിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണമെന്ന ആവശ്യം ശക്‌തമാകുന്നു. രണ്ടാം നിലയിലാണ് ഇവിടെ നിലവിൽ മദ്യഷോപ്പ് പ്രവർത്തിക്കുന്നത്. അതിനാൽ തന്നെ ആളുകൾക്ക് മദ്യം വാങ്ങാൻ വരി നിൽക്കാൻ പോലും സ്‌ഥലം ഇല്ലാത്ത സ്‌ഥിതിയാണ്. ഈ അവസ്‌ഥയിൽ സമീപത്തെ റോഡിലെ നടപ്പാതയിലും, കടകൾക്ക് മുന്നിലുമാണ് നിലവിൽ ആളുകൾ വരി നിൽക്കുന്നത്. ഇത് ഇവിടെ പ്രവർത്തിക്കുന്ന കച്ചവടക്കാർക്കും, പൊതു ജനങ്ങൾക്കും വലിയ രീതിയിൽ ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നുണ്ട്.
കടകൾക്ക് മുന്നിലും മറ്റും വലിയ രീതിയിലുള്ള കൂട്ടം കൂടലുകളാണ് മദ്യം വാങ്ങാൻ എത്തുന്നവർ ഉണ്ടാക്കുന്നത്. കൂടാതെ നിലവിൽ കോവിഡ് ഭീഷണി നിലനിൽക്കുന്നതിനാൽ വ്യാപാരികൾ ഉൾപ്പടെയുള്ളവർ ആശങ്കയിലാണ്. പോരാത്തതിന് മദ്യം വാങ്ങാൻ എത്തുന്നവരുടെ തിരക്ക് മൂലം ഈ ഭാഗത്തെ കടകളിൽ സ്‌ത്രീകൾ ഉൾപ്പടെ കയറാൻ മടിക്കുകയാണെന്നും കച്ചവടക്കാർ വ്യക്‌തമാക്കുന്നുണ്ട്.
ജില്ലയുടെ പല ഭാഗങ്ങളിൽ നിന്നും ഇവിടെ ആളുകൾ മദ്യം വാങ്ങാനായി എത്താറുണ്ട്. ഇവർ റോഡിൽ വാഹനങ്ങൾ അലസമായി നിർത്തിയിടുന്നത് കാരണം ഗതാഗതക്കുരുക്കും ഈ പ്രദേശത്ത് രൂക്ഷമാണ്. മൽസ്യ മാർക്കറ്റ് അടക്കമുള്ളവ പ്രവർത്തിക്കുന്ന സ്‌ഥലത്ത് തന്നെയാണ് നിലവിൽ ബിവറേജസ് ഔട്ട്ലെറ്റ് പ്രവർത്തിക്കുന്നത്. അതിനാൽ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത മറ്റൊരു സ്‌ഥലത്തേക്ക് ഇത് മാറ്റി സ്‌ഥാപിക്കണമെന്നാണ് നിലവിൽ ആവശ്യം ഉയരുന്നത്. ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വകുപ്പ് മന്ത്രി, എംഎൽഎ, എക്‌സൈസ് കമ്മിഷണർ, ബിവറേജസ് കോർപറേഷൻ എംഡി എന്നിവർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.
Read also : ടെസ്‌റ്റ് നടത്തിയവരിൽ പലരും കുംഭമേളയിൽ പങ്കെടുക്കാത്തവർ; തട്ടിപ്പ് പുറത്തു വിട്ട് അന്വേഷണ സംഘം