കോഴിക്കോട്: പ്രസവ ശസ്‌ത്രക്രിയക്കിടെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ കേസിൽ മൂന്ന് പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌ത് വിട്ടയച്ചു. ഒന്നാം പ്രതി മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക് മേധാവി സികെ രമേശൻ, മൂന്ന്, നാല് പ്രതികളായ നഴ്‌സുമാരായ എം രഹ്‌ന, കെജി മഞ്‌ജു എന്നിവരുടെ അറസ്‌റ്റാണ് രേഖപ്പെടുത്തിയത്. മൂന്ന് പ്രതികളും ഇന്ന് പോലീസിന് മുന്നിൽ ഹാജായിരുന്നു. ഇവരെ ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തി വിട്ടയച്ചത്.
അന്വേഷണ ഉദ്യോഗസ്‌ഥനായ എസിപി കെ സുദർശന് മുമ്പാകെയാണ് ഇവർ ചോദ്യം ചെയ്യലിന് ഹാജരായത്. ഏഴ് ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്‌ഥന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇവർക്ക് പോലീസ് നോട്ടീസ് നൽകിയിരുന്നു. കോട്ടയം മാതാ ആശുപത്രിയിലെ ഡോ. ഷഹാനയാണ് രണ്ടാം പ്രതി. ഇവർ ഇതുവരെ ഹാജരായിട്ടില്ല. ഹർഷിനയ്‌ക്ക് മൂന്നാമത്തെ പ്രസവ ശസ്‌ത്രക്രിയ നടത്തിയ ഡോക്‌ടർമാരും നഴ്‌സുമാരുമാണ് ഇവർ.
ശസ്‌ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ ചികിൽസാ പിഴവുണ്ടായെന്ന് ജില്ലാതല മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. 2017 നവംബർ 30ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ ശസ്‌ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയതെന്നാണ് പോലീസ് കണ്ടെത്തൽ. 2017 ജനുവരി 27ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ എംആർഐ പരിശോധനയിൽ കാണാത്ത ലോഹവസ്‌തുവാണ് അഞ്ചു വർഷത്തിന് ശേഷം ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തത്.
Most Read| ‘വംശഹത്യ’ എന്ന വാക്ക് ഉദയനിധി പറഞ്ഞിട്ടില്ല; ബിജെപിയുടേത് നുണപ്രചാരണം-എംകെ സ്‌റ്റാലിൻ