ന്യൂ ഡെല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ കര്‍ഷകരെ തകര്‍ക്കുന്നത് അനുവദിച്ചു കൊടുക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് പഞ്ചാബില്‍ വച്ച് നടത്തുന്ന ട്രാക്‌ടർ റാലി ഉല്‍ഘാടനം ചെയ്‌ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ മോഡി സര്‍ക്കാര്‍ അല്ല, അദാനി-അംബാനി സര്‍ക്കാര്‍ ആണ് ഭരിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യയിലെ കോടീശ്വരന്മാരുടെ ലക്ഷ്യം പാവപ്പെട്ട കര്‍ഷരുടെ ഭൂമി ആണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു. ‘ഹത്രാസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തവര്‍ക്ക് എതിരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇരകള്‍ക്ക് എതിരെയാണ് നടപടി ഉണ്ടായത്. മുഖ്യമന്ത്രിയും ജില്ലാ മജിസ്ട്രേറ്റും ആ കുടുംബത്തെ ഭീഷണിപ്പെടുത്തി’- രാഹുല്‍ ഗാന്ധി പറഞ്ഞു.
പഞ്ചാബിലെ മോഗ, ലുധിയാന, സംഗ്രുര്‍, പട്യാല ജില്ലകളിലൂടെയാണ് റാലി കടന്നു പോകുന്നത്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്, കോണ്‍ഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, സുനില്‍ ജാഘര്‍, മന്ത്രിമാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ റാലിയുടെ ഭാഗമാകും. ബധ്നി കലന്‍ മുതല്‍ ലുധിയാനയിലെ ജത്പുര വരെയുള്ള റാലിക്ക് രാഹുല്‍ നേതൃത്വം നല്‍കും. ജത്പുരയില്‍ നാല് മണിക്ക് നടക്കുന്ന പൊതുയോഗത്തെയും രാഹുല്‍ ഗാന്ധി അഭിസംബോധന ചെയ്യും.
Read also: ഹത്രാസിലേക്കുള്ള യാത്രയില്‍ ചന്ദ്രശേഖര്‍ ആസാദിനെ തടഞ്ഞ് യു പി പോലീസ്