ലക്‌നൗ : കോവിഡ് വ്യാപനത്തെ തുടർന്ന് സംസ്‌ഥാനത്ത് ഏർപ്പെടുത്തിയിരുന്ന കർഫ്യൂ പിൻവലിച്ചതായി വ്യക്‌തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിലവിൽ സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലും സജീവ കോവിഡ് കേസുകൾ 600ൽ താഴെ മാത്രമാണ്. ഈ സാഹചര്യത്തിലാണ് സംസ്‌ഥാനത്തെ എല്ലാ ജില്ലകളിലെയും കർഫ്യൂ പിൻവലിക്കാൻ തീരുമാനിച്ചത്. എന്നാൽ രാത്രികാല കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
14,000 സജീവ കോവിഡ് കേസുകളാണ് നിലവിൽ സംസ്‌ഥാനത്തുള്ളത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 797 പുതിയ കേസുകൾ മാത്രമാണ് റിപ്പോർട് ചെയ്‌തിട്ടുള്ളത്. 2.85 ലക്ഷം കോവിഡ് പരിശോധനകൾ നടത്തിയതിൽ നിന്നാണ് 797 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ സംസ്‌ഥാനത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനമായി കുറഞ്ഞു. കൂടാതെ സംസ്‌ഥാനത്തെ കോവിഡ് മുക്‌തി നിരക്ക് 97.9 ശതമാനമായി ഉയരുകയും ചെയ്‌തിട്ടുണ്ട്.
കർഫ്യൂ പിൻവലിച്ചതോടെ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ കർഫ്യൂ നിയന്ത്രണങ്ങളിൽ ഇളവ് ഉണ്ടാകുമെന്ന് സംസ്‌ഥാന സർക്കാരിന്റെ ഔദ്യോഗിക വക്‌താവ് അറിയിച്ചു. എന്നാൽ രാത്രികാല കർഫ്യൂ, വാരാന്ത്യ കർഫ്യൂ എന്നിവ തുടരും. ഈ നിയമങ്ങൾ ബുധനാഴ്‌ച മുതലാണ് സംസ്‌ഥാനത്ത് നിലവിൽ വരിക.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 30ആം തീയതിയാണ് സംസ്‌ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തിയത്. തുടർന്ന് ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ വർധന, ടെലി കൺസൾട്ടേഷൻ, സമയബന്ധിതമായി ലഭ്യമാക്കിയ സൗജന്യ മെഡിസിൻ കിറ്റുകൾ, വീടുകളിൽ സമ്പർക്കവിലക്കിൽ കഴിഞ്ഞിരുന്ന രോഗികൾക്ക് ഓക്‌സിജൻ എന്നിവ ലഭ്യമാക്കി നടത്തിയ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലൂടെ രോഗവ്യാപനം വലിയ രീതിയിൽ കുറക്കാൻ സാധിച്ചതായി അധികൃതർ വ്യക്‌തമാക്കി.
Read also : കെവി തോമസിനെ ഒഴിവാക്കി; വർക്കിങ് പ്രസിഡണ്ടുമാരായി പിടി തോമസും ടി സിദ്ദീഖും