തിരുവനന്തപുരം: ബെംഗളൂരുവില്‍ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ റെയ്‌ഡ് പൂർത്തിയാക്കി എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥര്‍ മടങ്ങി. 26 മണിക്കൂറോളമാണ് ഇഡി ബിനീഷ് കോടിയേരിയുടെ വീട്ടിൽ റെയ്‌ഡ് നടത്തിയത്. മഹസർ രേഖയിൽ ഒപ്പുവെക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് തങ്ങളെ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്റെ ഭാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഒരു കാർഡ് കൊണ്ട് വന്ന് ഇവിടെ നിന്ന് കണ്ടെടുത്തതാണെന്ന് പറഞ്ഞു, അതിന്റെ സ്‌റ്റേറ്റ്‌മെന്റിൽ ഒപ്പിടണമെന്ന് ഭീഷണിപ്പെടുത്തി’ എന്നാൽ അങ്ങനെ ഒപ്പിടാൻ കഴിയില്ലെന്ന് താൻ വ്യക്‌തമാക്കിയെന്നും ബിനീഷിന്റെ ഭാര്യ റെനീറ്റ പറഞ്ഞു.
ഇഡി അധികൃതർ തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും അമ്മയെയും മക്കളെയും രണ്ട് മുറികളിലായാണ് പൂട്ടിയിട്ടതെന്നും ഇവർ ആരോപിച്ചു. ബുധനാഴ്‌ച രാവിലെ തുടങ്ങിയ റെയ്‌ഡിൽ ഒരു ഫോൺ അല്ലാതെ മറ്റൊന്നും കണ്ടെടുത്തിട്ടില്ലെന്ന് ബിനീഷിന്റെ ഭാര്യയുടെ അമ്മ വ്യക്‌തമാക്കി.
ബിനീഷിന്റെ കുടുംബത്തെ അനധികൃത കസ്‌റ്റഡിയിൽ വച്ചിരിക്കുകയാണ് എന്ന പരാതിയിൽ ബന്ധുക്കൾ കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം അഡീഷണൽ സിജെഎം കോടതിയിലാണ് ബന്ധുക്കൾ പരാതി നൽകിയത്. ബിനീഷിന്റെ കുടുംബത്തെ അന്യായമായി തടങ്കലിൽ വച്ചെന്ന പരാതിയിൽ ബാലാവകാശ കമ്മീഷനും സ്‌ഥലത്തെത്തിയിരുന്നു.
കുട്ടികളുടെ അവകാശങ്ങങ്ങൾ ലംഘിച്ചോയെന്ന് പരിശോധിക്കുമെന്നും ഏത് ഏജൻസിയായാലും ഇത് അനുവദിക്കാൻ കഴിയില്ലെന്നും ബാലാവകാശ കമ്മീഷൻ പറഞ്ഞു. എന്നാൽ ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് പറഞ്ഞു. നടപടി പൂർത്തിയാക്കാൻ തടസം നിൽക്കുന്നുവെന്നും ഇഡി പറഞ്ഞിരുന്നു.
Read also: റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടു; ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്നും മടങ്ങാതെ ഇഡി