തിരുവനന്തപുരം: മരുതന്‍കുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന തുടങ്ങി 24 മണിക്കൂര്‍ പിന്നിട്ടിട്ടും മടങ്ങാന്‍ കൂട്ടാക്കാതെ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ്. ബുധനാഴ്‌ച രാവിലെ പരിശോധനക്ക് എത്തിയ സംഘം വ്യാഴാഴ്‌ച രാവിലെയായിട്ടും ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങിയിട്ടില്ല. ഇഡി കണ്ടെത്തിയെന്ന് പറയുന്ന രേഖകളില്‍ പലതും വ്യാജമായ് സൃഷ്‌ടിച്ച തെളിവുകളാണെന്നും തങ്ങളുടെ വീട്ടില്‍ നിന്നും പിടിച്ചെടുത്തവയല്ലെന്നും ബിനീഷിന്റെ ഭാര്യ റെനീറ്റ വ്യക്‌തമാക്കിയിരുന്നു.
ആവശ്യപ്പെട്ട രേഖകളില്‍ ഒപ്പിട്ടു നല്‍കാന്‍ റെനീറ്റ തയ്യാറാവാത്തതിനെ തുടർന്നാണ് ഇഡി റെയ്‌ഡ് അവസാനിപ്പിക്കാത്തത് എന്നാണ് പുറത്തു വരുന്ന വിവരം. അതേസമയം ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനേയും എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് വീട്ടുതടങ്കലില്‍ വച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. റെയ്ഡ് തുടങ്ങി 24 മണിക്കൂര്‍ പിന്നിട്ടിട്ടും ബന്ധുക്കളെ കാണാന്‍ ഇഡി അനുവാദം നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ വീടിന്റെ ഗേറ്റിനു മുന്നില്‍ പ്രതിഷേധം നടത്തുകയാണ്.