തിരുവനന്തപുരം: തലസ്‌ഥാന നഗര പരിധിയിലുള്ള മരുതന്‍കുഴിയിലെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ കഴിഞ്ഞ പത്ത് മണിക്കൂറായി നടത്തുന്ന പരിശോധനയിൽ കണ്ടെത്തിയ രേഖകളിൽ പലതും യഥാർഥത്തിൽ കണ്ടെത്തിയതല്ല എന്നും അവ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റ് കൊണ്ട് വന്നതാണ് എന്നും ഭാര്യ റെനീറ്റ.
കണ്ടെത്തിയെന്ന വ്യാജേന മുന്നിലേക്ക് വെച്ച് തരുന്ന പേപ്പറുകളിൽ ഒപ്പിടാൻ പറ്റില്ലെന്നും തനിക്ക് വക്കീലിന്റെ സഹായം വേണെമെന്നും അവർ ആവശ്യപ്പെട്ടു. ഇഡിയുടെ ആവശ്യപ്രകാരം റെനീറ്റ നിർദ്ദേശിച്ച വക്കീൽ വരികയും അദ്ദേഹം ഇതിൽ നിർബന്ധിച്ചു ഒപ്പിടീപ്പിക്കുവാൻ ഇഡിക്ക് അധികാരമില്ല എന്ന് അറിയിക്കുകയും ചെയ്‌തു. വീട്ടുകാരുടെ നിസഹകരണം മൂലം ഉദ്യോഗസ്‌ഥർക്ക് ഇതുവരെ ഈ വീട്ടിൽ നിന്ന് മടങ്ങാനായിട്ടില്ല. ഉദ്യോഗസ്‌ഥർ മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്കായി കാത്തു നിൽക്കുകയാണ്.
സ്‌റ്റാച്യുവിലെ റിയല്‍ എസ്‌റ്റേറ്റ്, ഫാര്‍മസ്യൂട്ടിക്കല്‍ മാര്‍ക്കറ്റിങ് സ്‌ഥാപനമായ ടോറസ് റെമഡീസിലും കേശവദാസപുരത്തെ കാര്‍ ആക്‌സസറീസ് സ്‌ഥാപനമായ കാര്‍ പാലസിലും പട്ടത്തെ കെകെ ഗ്രാനൈറ്റ്സിലും ബിനീഷിന്റെ ബിസിനസ് പങ്കാളിയായ കണ്ണൂരിലെ ധർമ്മടത്തുള്ള അനസ് വലിയപറമ്പത്തിന്റെ വീട്ടിലും ഇഡി ഇന്ന് വന്നിരുന്നു. ഇതിൽ അനസിന്റെ വീട്ടിൽ കാര്യമായ പരിശോധന നടന്നിരുന്നു.
പരിസരത്തെ പറമ്പിൽ നിന്ന് ചില പഴയ പേപ്പറുകൾ ഉൾപ്പെടുന്ന ചാക്ക്കെട്ട് ഇഡി കണ്ടെടുത്തിട്ടുണ്ട്. ഇവ അടുത്തുള്ള വീട്ടുകാർ വീട് വൃത്തിയാക്കുമ്പോൾ മാറ്റിയ പഴയ ചപ്പുചവറുകളാണെന്ന് പരിസരവാസികൾ പറയുന്നു.
Most Read: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇഡി നോട്ടീസ്