തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നത് സര്‍വകലാശാലകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
”കണ്ണൂര്‍ വിസി നിയമനത്തില്‍ തനിക്ക് പറ്റിയ തെറ്റ് തിരുത്താന്‍ ഗവര്‍ണര്‍ തയ്യാറാവുകയാണ് വേണ്ടത്. പകരം താന്‍ ചാന്‍സലര്‍ പദവിയില്‍ തുടരില്ല എന്ന വാദം തെറ്റായി അംഗീകരിച്ച വിസി നിയമനത്തെ ന്യായീകരിക്കാന്‍ മാത്രമേ സഹായിക്കൂ,” – ചെന്നിത്തല പറഞ്ഞു.
ഗുരുതരമായ സത്യപ്രതിജ്‌ഞാ ലംഘനമാണ് മന്ത്രി നടത്തിയിരിക്കുന്നത്. എന്നിട്ടും ഗവര്‍ണറെ വെല്ലുവിളിച്ച മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെടാതെ ചാന്‍സലര്‍ പദവിയൊഴിയുന്നു എന്ന പ്രഖ്യാപനം മന്ത്രിക്കും സര്‍ക്കാരിനും കൂടുതല്‍ തെറ്റ് ചെയ്യാന്‍ അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഹൈക്കോടതി അയച്ച നോട്ടീസ് സര്‍ക്കാരിന് കൈമാറുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഹൈക്കോടതി നോട്ടീസ് അയച്ചത് ചാന്‍സലര്‍ക്കാണെന്നും താന്‍ എട്ടാം തീയതി മുതല്‍ ചാന്‍സലര്‍ അല്ലെന്നുമാണ് ഗവര്‍ണറുടെ നിലപാട്. നോട്ടീസില്‍ സര്‍ക്കാര്‍ ഉചിതമായ തീരുമാനം എടുക്കട്ടെയെന്നും ഗവര്‍ണര്‍ പറഞ്ഞു.
ചാന്‍സലര്‍ സ്‌ഥാനം ഇനി ഏറ്റെടുക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. ഇത് പലവട്ടം ആവര്‍ത്തിക്കുകയും ചെയ്‌തിരുന്നു. സര്‍വകലാശാല വിഷയങ്ങള്‍ കൈകാര്യം ചെയ്യരുതെന്ന് രാജ്‌ഭവന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഗവര്‍ണര്‍ രണ്ട് ദിവസം മുമ്പ് അറിയിച്ചിരുന്നു.
Most Read: ഒമൈക്രോൺ; പുതുവര്‍ഷത്തില്‍ അതീവ ജാഗ്രത, കരുതല്‍ പ്രധാനമെന്ന് ആരോഗ്യമന്ത്രി