കൊച്ചി: ലൈഫ് മിഷൻ കേസ് നാളെ ഹൈക്കോടതി പരിഗണിക്കും. വീഡിയോ കോൺഫറൻസ് വഴി ജസ്‌റ്റിസ് പിവി കുഞ്ഞുകൃഷ്‌ണന്റെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം, ലൈഫ് മിഷന് എതിരായ അന്വേഷണത്തിലെ സ്‌റ്റേ നീക്കണം എന്നാവശ്യപ്പെട്ട് സിബിഐ അപേക്ഷ നൽകിയിരുന്നു. സ്‌റ്റേ നിലനിൽക്കുന്നത് അന്വേഷണത്തെ ബാധിക്കുന്നുവെന്നാണ് സിബിഐയുടെ വാദം.
ലൈഫ് മിഷനെതിരായ സിബിഐ അന്വേഷണത്തിന് രണ്ട് മാസത്തേക്കാണ് ഹൈക്കോടതി ഇടക്കാല സ്‌റ്റേ നൽകിയിരുന്നത്. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ചോദ്യം ചെയ്‌ത് സിഇഒ യുവി ജോസ് സമർപ്പിച്ച ഹരജിയിലായിരുന്നു നടപടി.
Also Read: ശിവശങ്കറിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി; 23വരെ നടപടി പാടില്ല
എഫ് സി ആർ എ നിയമത്തിലെ വ്യവസ്‌ഥകളും സിബിഐ ലഭ്യമാക്കിയ രേഖകളും പരിശോധിക്കുമ്പോൾ ലൈഫ് മിഷനെ പ്രതിയാക്കിയ നടപടി ന്യായീകരിക്കാൻ ആകില്ലെന്നും വിദേശ പണം നേരിട്ട് കൈപ്പറ്റാത്ത സാഹചര്യത്തിൽ അന്വേഷണത്തിന് ഇടക്കാല സ്‌റ്റേ അനുവദിക്കുകയാണ് എന്നുമായിരുന്നു കോടതി പറഞ്ഞിരുന്നത്.