തിരുവനന്തപുരം: സുദീപ്‌തോ സെൻ സംവിധാനം ചെയ്‌ത ‘ദി കേരള സ്‌റ്റോറി’ ക്ക് എതിരെ എന്ത് നടപടി സ്വീകരിക്കാൻ കഴിയുമെന്നതിൽ നിയമോപദേശം തേടി സംസ്‌ഥാന സർക്കാർ. സിനിമക്കെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിന് പിന്നാലെയാണ് സർക്കാർ നിയമോപദേശം തേടിയത്. സിനിമക്ക് സംസ്‌ഥാനത്ത് പ്രദർശനാനുമതി നിഷേധിക്കുന്നതടക്കം സർക്കാർ പരിഗണനയിൽ ഉണ്ടെന്നാണ് വിവരം.
സിനിമ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം ലക്ഷ്യമിട്ടു നിർമിച്ചതാണെന്ന് മുഖ്യമന്ത്രി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. സംഘപരിവാർ നുണ ഫാക്‌ടറിയുടെ ഉൽപ്പന്നമാണ് ഈ സിനിമ. വിദ്വേഷ പ്രചാരണത്തിലൂടെ കേരളത്തിലെ തിരഞ്ഞെടുപ്പാണ് സംഘപരിവാർ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ‘ദി കേരള സ്‌റ്റോറി’യുടെ ട്രെയിലർ റിലീസ് ചെയ്‌തതിന് പിന്നാലെയാണ് സിനിമക്കെതിരെ വിമർശനം ശക്‌തമായത്.
സിനിമ മെയ് അഞ്ചിന് തിയേറ്ററുകളിൽ എത്താനിരിക്കെയാണ് വിവാദം ചൂടുപിടിച്ചിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ, യൂത്ത് ലീഗ് സംസ്‌ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്, എന്നിവരും സുന്നി യുവജന സംഘടനയായ എസ്‌വൈഎസും ഈ സിനിമക്കെതിരെയുള്ള നിലപാട് വെളിപ്പെടുത്തിയിട്ടുണ്ട്.
കേരളത്തിൽ നിന്ന് കാണാതായ സ്‌ത്രീകളെ മതപരിവർത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവർത്തനത്തിന് ഉപയോഗിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. കേരളത്തിൽ നിന്ന് ഇത്തരത്തിൽ 32,000 സ്‌ത്രീകളെ കാണാതായി എന്നതാണ് അണിയറ പ്രവർത്തകരുടെ വാദം. അതിനിടെ, കഴിഞ്ഞ ദിവസം ‘ദി കേരള സ്‌റ്റോറി’ ക്ക് സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചിരുന്നു.
എ സർട്ടിഫിക്കറ്റോടെയാണ് ചിത്രത്തിന് പ്രദർശനാനുമതി നൽകിയത്. ചിത്രത്തിന്റെ വിവിധ ഇടങ്ങളിലായുള്ള സംഭാഷണങ്ങൾ അടക്കം പത്ത് മാറ്റങ്ങൾ സെൻസർ ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്. തീവ്രവാദികൾക്കുള്ള ധനസഹായം പാകിസ്‌ഥാൻ വഴി അമേരിക്ക നൽകുന്നു എന്ന സംഭാഷണം, ഹിന്ദുക്കളെ അവരുടെ ആചാരങ്ങൾ ചെയ്യാൻ കമ്യൂണിസ്‌റ്റ് പാർട്ടി സമ്മതിക്കുന്നില്ലെന്ന സംഭാഷണം, ഇന്ത്യൻ കമ്യൂണിസ്‌റ്റുകൾ അവസരവാദിയാണ് എന്ന് പറയുന്നിടത്തു നിന്ന് ‘ഇന്ത്യൻ കമ്യൂണിസ്‌റ്റ്’ എന്ന് നീക്കം ചെയ്യണം, അവസാനം കാണിക്കുന്ന തീവ്രവാദത്തെ പരാമർശിക്കുന്ന മുൻമുഖ്യമന്ത്രിയുടെ അഭിമുഖം ഒഴിവാക്കണമെന്നും സെൻസർ ബോർഡ് നിർദ്ദേശം നൽകി.
Most Read: മാനനഷ്‌ടക്കേസ്; അന്തിമ വാദം ഇന്നും തുടരും- വിധി പറയാൻ സാധ്യത