ന്യൂഡെൽഹി: ഉയർന്ന പദവിയിലുള്ള വ്യക്‌തികളുടെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെ അവർ കൊല്ലപ്പെട്ടാൽ സംസ്‌ഥാനത്തെ മുഖ്യമന്ത്രിമാരേയും പ്രതിചേർക്കുന്ന തരത്തിലുള്ള നിയമ നിർമാണം കൊണ്ടു വരണമെന്ന് ബിജെപി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമി.
പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസ്‌വാലയുടെ കൊലപാതകത്തിന്റെ പശ്‌ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മൂസേവാലയുടെ കൊലപാതകം സാധ്യമായത് അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയാണ്. 2003ൽ ഗുജറാത്ത് മുൻ ആഭ്യന്തര മന്ത്രിയായിരുന്ന ഹരേൻ പാണ്ഡ്യ കൊല്ലപ്പെട്ടതും അദ്ദേഹത്തിന്റെ സുരക്ഷ പിൻവലിച്ചതിന് പിന്നാലെയായിരുന്നു.
ഇത്തരത്തിലുള്ള കൊലപാതകങ്ങൾ ഉണ്ടാകുമ്പോൾ അതാത് സംസ്‌ഥാനത്തിന്റെ മുഖ്യമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും പ്രതിചേർത്തു കൊണ്ട് നിയമനിർമാണം നടത്തണം എന്നായിരുന്നു സുബ്രഹ്‌മണ്യൻ സ്വാമി പറഞ്ഞത്. ഹരേൻ പാണ്ഡ്യ കൊല്ലപ്പെടുന്ന സമയത്ത് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷായും. ഹരേൻ പാണ്ഡ്യയുടെ പേര് പ്രത്യേകം പരാമർശിച്ചു കൊണ്ടായിരുന്നു സുബ്രഹ്‌മണ്യൻ സ്വാമിയുടെ പരാമർശം എന്നത് ഏറെ ശ്രദ്ധേയമാണ്.
പകൽവെളിച്ചത്തിലാണ് സിദ്ദു മൂസ്‌വാല നടുറോഡിൽവെച്ച് വെടിയേറ്റ് കൊല്ലപ്പെടുന്നത്. സംഭവം നടന്ന സമയത്ത് അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. സംസ്‌ഥാനത്തെ വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ സിദ്ദു ഉൾപ്പടെ 424 പേര്‍ക്ക് നല്‍കിവന്നിരുന്ന സുരക്ഷ പിന്‍വലിച്ചിരുന്നു. ഇതിന് തൊട്ടടുത്ത ദിവസമാണ് സിദ്ദുവിനെതിരെ ആക്രമണം നടന്നത്. ജവാഹര്‍ കേ ഗ്രാമത്തിലേക്കുള്ള യാത്രക്കിടെയാണ് സിദ്ദുവിനു നേര്‍ക്ക് ആക്രമണമുണ്ടായത്.
Most Read: ജിഎസ്‌ടി നഷ്‌ടപരിഹാരം; കേരളത്തിന് 5693 കോടി