തിരുവനന്തപുരം: രോഗികളെ ദുരിതത്തിലാക്കരുതെന്ന് സമരം തുടരുന്ന ഡോക്‌ടർമാരോട് ആരോഗ്യമന്ത്രി വീണാ ജോർജ്. പിജി ഡോക്‌ടര്‍മാരുടെ പ്രധാന ആവശ്യം നേരത്തെ അംഗീകരിച്ചതാണ്. നോൺ അക്കാദമിക് ജൂനിയർ റസിഡന്റുമാരുടെ നിയമനം തുടങ്ങി. ഒന്നാം വര്‍ഷ പിജി പ്രവേശനം വൈകുന്നതില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
സമരത്തെ തുടർന്ന് സംസ്‌ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ കടുത്ത ദുരിതത്തിലാണ്. പലയിടത്തും ശസ്‌ത്രക്രിയകള്‍ ഉൾപ്പെടെ മുടങ്ങി. ഒപി മുടങ്ങാതിരിക്കാന്‍ ബദല്‍ സംവിധാനം ഒരുക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലംകണ്ടില്ല.
അതേസമയം, 24 മണിക്കൂർ സൂചന പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് ഹൗസ് സർജൻമാർ അറിയിച്ചു. നാളെ രാവിലെ 8 മണി വരെ സമരം തുടരും. ഇന്ന് നടന്ന ചർച്ചയിൽ ആരോഗ്യമന്ത്രി വീണാ ജോർജ് പങ്കെടുത്തിരുന്നില്ല. വകുപ്പിലെ ഉദ്യോഗസ്‌ഥരാണ് ഉണ്ടായിരുന്നത്. നടന്നത് ഔദ്യോഗിക ആശയവിനിമയം മാത്രമാണെന്നും ഹൗസ് സർജൻമാർ പറഞ്ഞു.
തങ്ങളുടെ ആവശ്യങ്ങൾ ചർച്ചയിൽ അറിയിച്ചു. വിഷയങ്ങൾ മന്ത്രിയെ അറിയിക്കാമെന്ന് ഉദ്യോഗസ്‌ഥർ ഉറപ്പ് നൽകിയിട്ടുണ്ട്. പിജി ഡോക്‌ടർമാരെ കൂടി ചർച്ചക്ക് വിളിച്ച് അവരുടെ പ്രശ്‌നങ്ങൾ കൂടി പരിഹരിക്കണമെന്ന് ഉദ്യോഗസ്‌ഥരോട് ആവശ്യപ്പെട്ടുവെന്നും ആരോഗ്യ വകുപ്പ് വിളിച്ച ചർച്ചയിൽ പങ്കെടുത്ത ശേഷം ഹൗസ് സർജൻമാര്‍ പ്രതികരിച്ചു.
Read Also: ബിപിൻ റാവത്തിന് എതിരായ പരാമർശം; രശ്‌മിതക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് എജി