തിരുവനന്തപുരം: പ്രതിസന്ധി ഘട്ടത്തിൽ മാത്രമല്ല പുനഃസംഘടന വരുമ്പോഴും പാർട്ടി തന്റെ അഭിപ്രായം പരിഗണിക്കണമെന്ന് കെ മുരളീധരൻ എംപി. യുഡിഎഫ് കൺവീനർ സ്‌ഥാനം ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നും ആരും ഇതേ കുറിച്ച് ചോദിച്ചിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. വടകരയും നേമവും വരുമ്പോൾ മാത്രമല്ല, പുനഃസംഘടനയുടെ കാര്യം വരുമ്പോഴും തന്നെ പാർട്ടി ഓർക്കണം.
അഭിപ്രായം തേടണമെന്ന് ആഗ്രഹമുണ്ടെന്നും മുരളീധരൻ പറഞ്ഞു. പുനഃസംഘടന വരുമ്പോഴും ഗ്രൂപ്പ് നോക്കരുത്. യുവാക്കൾക്ക് പ്രാമുഖ്യം നൽകണം. ഗ്രൂപ്പ് യോഗ്യതയോ അയോഗ്യതയോ അല്ല. പുനഃസംഘടനയിൽ തന്റെ നിർദ്ദേശം സ്വീകരിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്‌ഥാനത്ത് വ്യവസായം തകരുന്നു. സ്വർണ വ്യവസായം മാത്രമാണ് കേരളത്തിൽ നടക്കുന്നതെന്നും മുരളീധരൻ പരിഹസിച്ചു. സ്വർണക്കടത്ത് കേസിൽ സിപിഎമ്മിന് ബന്ധമുണ്ട്. കേന്ദ്രം ഭരിക്കുന്നവരും സംസ്‌ഥാനം ഭരിക്കുന്നവരും തമ്മിൽ കള്ളക്കടത്തിലും കുഴൽപ്പണ കേസിലും അന്തർധാര ഉണ്ടെന്ന് മുരളീധരൻ ആരോപിച്ചു. കോവിഡ് നിയന്ത്രണത്തിൽ സർക്കാർ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.
Read Also: ജുഡീഷ്യൽ അന്വേഷണം; ഇഡിയുടെ ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും