കോഴിക്കോട്: വിവാദമായ കോഴിക്കോട് നഗരത്തിലെ കെഎസ്ആർടിസി ടെർമിനലിന്റെ തൂണുകൾ ബലപ്പെടുത്തും. നാല് മാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാക്കാനും ഗതാഗത മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ചെന്നെ ഐഐടിയുടെ മേൽനോട്ടത്തിലായിരിക്കും ബലപ്പെടുത്തൽ നടത്തുക. ബലക്ഷയം കണ്ടെത്തിയ കെഎസ്ആർടിസി ടെർമിനലിന്റെ 73 ശതമാനം തൂണുകളും ബലപ്പെടുത്താനാണ് തീരുമാനം.
എസ്‌റ്റിമേറ്റ് തുകയും ടെൻഡർ വ്യവസ്‌ഥകളും അടുത്ത ബുധനാഴ്‌ചക്കകം തീരുമാനിക്കും. കെട്ടിടം ബലപ്പെടുത്തണമെന്ന് ചെന്നൈ ഐഐടിയിലെ വിദഗ്‌ധരാണ് നിർദ്ദേശിച്ചത്. അതിനാലാണ് അറ്റകുറ്റപ്പണിയുടെ മേൽനോട്ട ചുമതലയും ചെന്നൈ ഐഐടി ഏറ്റെടുത്തത്. കമ്പനികൾക്കുള്ള യോഗ്യതയും ടെൻഡർ വ്യവസ്‌ഥകളും ഐഐടി തന്നെ നിശ്‌ചയിക്കും.
എത്രയും പെട്ടെന്ന് അറ്റകുറ്റപ്പണി പൂർത്തിയാക്കി കെട്ടിടം കൈമാറണമെന്ന് നടത്തിപ്പ് കരാർ ഏറ്റെടുത്ത അലിഫ് ബിൽഡേഴ്‌സും കെടിഡിഎഫ്‍സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റകുറ്റപ്പണി നടക്കുമ്പോൾ ബസ് സ്‌റ്റാൻഡ് മറ്റൊരിടത്തേക്ക് മാറ്റേണ്ടിവരും. ഇതു കാരണം കെഎസ്ആർടിസിയ്‌ക്ക് വരുന്ന അധിക ബാധ്യത ഏറ്റെടുക്കുന്ന കാര്യത്തിൽ കെടിഡിഎഫ്‍സിയുമായി ധാരണയായതായും സൂചനയുണ്ട്.
Read Also: വിമാനത്തിലെ പ്രതിഷേധം; പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും