കോഴിക്കോട്: മാവൂർ റോഡിലെ കെഎസ്ആർടിസി സമുച്ചയത്തിന്റെ ബലക്ഷയം സംബന്ധിച്ച് പഠനം നടത്തിയ അഞ്ചംഗ സമിതിയുടെ റിപ്പോർട് ചെന്നൈ ഐഐടി തള്ളി. സമുച്ചയത്തിന്റെ ബലക്ഷയം പരിഹരിക്കാൻ ചെന്നൈ ഐഐടി തയ്യാറാക്കിയ റിപ്പോർട് പഠിക്കാനാണ് ഒക്‌ടോബർ അവസാനവാരം സർക്കാർ അഞ്ചംഗ സമിതിയെ നിയോഗിച്ചത്. കഴിഞ്ഞ മാസം സമിതി തയ്യാറാക്കിയ ഇടക്കാല റിപ്പോർട് ചെന്നൈ ഐഐടിക്ക് സർക്കാർ അയച്ചുകൊടുത്തെങ്കിലും ശുപാർശകൾ ഐഐടി തള്ളി.
കെട്ടിടത്തിന് ഗുരുതരമായ പ്രശ്‌നങ്ങൾ ഒന്നുമില്ലെന്നും, സമുച്ചയത്തിന് വഹിക്കാവുന്ന ലോഡ്, വിൻഡ് എഫക്‌ട്, എർത്ത്‌ക്വെയ്‌ക്ക് റെസിസ്‌റ്റന്റ് തുടങ്ങിയവ കണക്കാക്കിയതിൽ മാറ്റം വരുത്തിയാൽ മതിയെന്നുമുള്ള ഒഴുക്കൻ റിപ്പോർട്ടാണ് സമിതി നൽകിയതെന്നാണ് വിവരം. ഇതോടെ ഐഐടി ശാസ്‌ത്രീയമായി പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട് തിരുത്തണമെന്ന സംസ്‌ഥാന വിദഗ്‌ധ സമിതിയുടെ ശുപാർശ സർക്കാരിനെ ആശയക്കുഴപ്പത്തിൽ ആക്കിയിരിക്കുകയാണ്.
സമ്പൂർണ റിപ്പോർട് വരട്ടെയെന്ന നിലപാടിലാണ് സർക്കാർ. സംസ്‌ഥാനം നിയോഗിച്ച സമിതിയുടെ അന്തിമ റിപ്പോർട് ഇതുവരെ ലഭിച്ചില്ലെന്നാണ് ഗതാഗതമന്ത്രി ആന്റണി രാജു പറയുന്നത്. കഴിഞ്ഞ ഒക്‌ടോബറിലാണ് 14 നില വ്യാപാര സമുച്ചയത്തിന് ഗുരുതരമായ ബലക്ഷയം ഉണ്ടെന്ന ചെന്നൈ ഐഐടിയുടെ പഠന റിപ്പോർട് സർക്കാരിന് സമർപ്പിച്ചത്. ബലപ്പെടുത്താൽ പ്രവൃത്തി ഉടൻ നടത്താൻ തീരുമാനിച്ചുവെങ്കിലും പല വിമർശനങ്ങൾ ഉയർന്നതോടെ സർക്കാർ കൂടുതൽ പഠനത്തിനായി വിദഗ്‌ധ സമിതിയെ നിയോഗിക്കുകയായിരുന്നു.
Most Read: മരം മുറിച്ചതിൽ അഴിമതിയെന്ന് വിജിലൻസ്; അന്വേഷണം ആരംഭിച്ചു