കോട്ടയം/ ഇടുക്കി: കനത്ത മഴയിൽ ഇന്നലെ ഉരുൾപൊട്ടലുണ്ടായ കോട്ടയം കൂട്ടിക്കലിലും ഇടുക്കി കൊക്കയാറിലും രാവിലെ തന്നെ രക്ഷാപ്രവർത്തനം തുടരും. രണ്ടിടങ്ങളിലായി 15 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. കൂട്ടിക്കലിൽ ഇന്നലെ മൂന്ന് പേരുടെ മരണം സ്‌ഥിരീകരിച്ചിരുന്നു.
ഏഴു പേരെ കണ്ടെത്താനുള്ള കൂട്ടിക്കലിലെ കാവാലിയിലാണ് ഇനി തിരച്ചിൽ നടത്താനുള്ളത്. 40 അംഗ സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. കൂട്ടിക്കൽ മേഖലയിൽ വൻ നാശനഷ്‌ടമാണ് ഉണ്ടായിട്ടുള്ളത്. കൊക്കയാറിൽ രണ്ടിടങ്ങളിലായി എട്ട് പേരെയാണ് കാണാതായത്.
രാവിലെ തന്നെ രക്ഷാപ്രവർത്തനം തുടങ്ങുമെന്ന് ഇടുക്കി കളക്‌ടർ അറിയിച്ചു. ഫയർ ഫോഴ്‌സ്, എൻഡിആർഎഫ്, റവന്യൂ, പോലീസ് സംഘങ്ങൾ തിരച്ചിലിനായി ഉണ്ടാകും. കൊക്കയാറിൽ തിരച്ചിലിനായി തൃപ്പൂണിത്തുറ, ഇടുക്കി എന്നിവിടങ്ങളിൽ നിന്നും ഡോഗ് സ്‌ക്വാഡും എത്തും.
കൊക്കയാർ പഞ്ചായത്തിലെ പൂവഞ്ചിയിലാണ് ഉരുൾ പൊട്ടിയത്. അഞ്ച് വീടുകൾ ഒഴുകിപ്പോയി. ഏഴു വീടുകൾ പൂർണമായി തകർന്നു എന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു. പുഴയോരത്തെ വീടുകളിൽ നിന്ന് സാധനങ്ങൾ എല്ലാം ഒലിച്ചു പോയി. കൂട്ടിക്കലിലും കൊക്കയാറിലും ഇപ്പോഴും മഴ തുടരുകയാണ്. ഇനിയും ഉരുൾപൊട്ടുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
Most Read: മാവാടിക്ക് സമീപം മണ്ണിടിഞ്ഞു; നൂറുകണക്കിന് സഞ്ചാരികൾ വാഗമണ്ണിൽ കുടുങ്ങി