തൃശൂർ: കുതിരാനിലെ ഇരട്ടക്കുഴൽ തുരങ്കത്തിന്റെ പടിഞ്ഞാറു ഭാഗത്ത് തള്ളി നിൽക്കുന്ന പാറകൾ പൊട്ടിച്ചു നീക്കുന്ന പണികൾ ആരംഭിച്ചു. റോഡിൽനിന്ന് അറുപത് അടിയോളം ഉയരവും നൂറുമീറ്റർ നീളവുമുള്ള രണ്ടു പാറകളാണ് പൊട്ടിച്ചുമാറ്റുന്നത്. ഇതിന്റെ ഭാഗമായുള്ള പാറക്കെട്ടിനു മുകളിലെ മണ്ണ് നീക്കുന്ന പണികൾ ഒരാഴ്‌ച മുൻപ് പൂർത്തിയാക്കിയിരുന്നു.
റോഡിനു സമീപത്തെ വളവ് അപകടങ്ങൾക്കു കാരണമാകുമെന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് പാറക്കെട്ടുകൾ പൊട്ടിച്ചു നീക്കുന്നത്. ചെങ്കുത്തായ പാറക്കെട്ടും മുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും അടർന്നു വീണേക്കാവുന്ന നിലയിലുണ്ടായിരുന്ന മണ്ണും തുരങ്കത്തിലൂടെയുള്ള ഗതാഗതത്തിന് ഭീഷണി ഉയർത്തിയിരുന്നു.
ഇവ താഴേക്ക് പതിക്കാതിരിക്കാൻ ആദ്യം അവയിൽ ഉരുക്കുവലകൾ സ്‌ഥാപിച്ചിരുന്നെങ്കിലും പാറക്കെട്ടുകൾ പൂർണമായും പൊട്ടിച്ചു നീക്കാതെ സുരക്ഷാ അനുമതി നൽകില്ലെന്ന് സംസ്‌ഥാന അഗ്‌നി സുരക്ഷാ വിഭാഗം നിർമാണ കമ്പനിയെ അറിയിക്കുക ആയിരുന്നു.
ചെന്നൈ ഐഐടിയിൽ നിന്ന് തുരങ്കത്തിന്റെ സുരക്ഷ പരിശോധിക്കാനെത്തിയ വിദഗ്‌ധ സംഘവും സമാന നിർദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് പാറ പൊട്ടിക്കൽ നടപടിയിലേക്ക് കടന്നത്.
ദേശീയപാതയിലെ തിരക്കും സമീപ പ്രദേശത്തെ വീടുകളുടെ സുരക്ഷയും പരിഗണിച്ച് നിയന്ത്രിത സ്‌ഫോടനത്തിലൂടെ ആണ് പാറ പൊട്ടിക്കുന്നത് എന്ന് കമ്പനി അറിയിച്ചു. തിരക്ക് ഏറെ കുറഞ്ഞ രാവിലെയും വൈകുന്നേരവും ഓരോ സ്‌ഫോടനം മാത്രമാണ് പ്രതിദിനം നടത്തുന്നത്.
പൊട്ടിച്ചു കിട്ടുന്ന കല്ലുകൾ ദേശീയപാതാ നിർമാണത്തിനായി ഉപയോഗിക്കും. ഒരുമാസം കൊണ്ട് പാറകൾ പൂർണമായും പൊട്ടിച്ചുമാറ്റാൻ കഴിയുമെന്നാണ് കരുതുന്നതെന്നും കമ്പനി അറിയിച്ചു. തുരങ്കത്തിന്റെ കിഴക്കുഭാഗത്തും പാറപൊട്ടിക്കൽ നടക്കുന്നുണ്ട്.
Malabar News: ബസ് സര്‍വീസ് ആരംഭിച്ചില്ല; ഉപയോഗ ശൂന്യമായി കാത്തിരിപ്പ് കേന്ദ്രം