കൊച്ചി: ബിജെപി ക്രൈസ്‌തവര്‍ക്കിടയില്‍ വേരുറപ്പിക്കാന്‍ നീക്കം നടത്തുകയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കേരളത്തിലെ സഭാ മേലധ്യക്ഷന്‍മാരുമായി നിരന്തര കൂടികാഴ്‌ചയ്‌ക്ക് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. ആര്‍എസ്എസ് ദേശീയ സമ്പര്‍ക്ക് പ്രമുഖ് രാംലാല്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച ശേഷമായിരിക്കും നേതൃതലത്തിലെ മുതിര്‍ന്ന പ്രചാരകരില്‍ ഒരാളായ രാംലാല്‍ ക്രൈസ്‌തവ സഭാ മേലധ്യക്ഷൻമാരെ കാണുക.
ബിജെപി സംഘടനാ ജനറല്‍ സെക്രട്ടറിയായി രാംലാല്‍ പ്രവര്‍ത്തിച്ചപ്പോഴാണ് പാര്‍ട്ടി രണ്ട് തവണയും അധികാരത്തിലെത്തിയത്. ആര്‍എസ്എസ് ഏറ്റവും കൂടുതല്‍ ബിജെപിയിലേക്ക് നിയോഗിച്ച നേതാവ് കൂടിയാണ് രാംലാല്‍. തങ്ങള്‍ക്കൊപ്പമില്ലാത്ത സംഘടനകളെയും വ്യക്‌തികളെയും നേരില്‍കണ്ട് അനുനയിപ്പിക്കുകയെന്നാണ് രാംലാലിനെ സംഘടന ഏല്‍പ്പിച്ചിരിക്കുന്ന ചുമതല.
കേരളത്തിലെ ക്രൈസ്‌തവ സഭാ മേലധ്യക്ഷന്‍മാരുമായുള്ള നിരന്തര കൂടികാഴ്‌ചയിലൂടെ അഭിപ്രായ ഏകീകരണത്തിനായിരിക്കും ശ്രമിക്കുക. കഴിഞ്ഞ ദിവസം ബിജെപി കേരള പ്രഭാരി സിപി രാധാകൃഷ്‌ണനും കേന്ദ്ര പിന്നോക്ക ക്ഷേമ മന്ത്രി ജോണ്‍ ബിര്‍ലയും കേരളത്തിലെത്തി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമീസ് കത്തോലിക്ക ബാവയെ സന്ദര്‍ശിച്ചിരുന്നു.
Read Also: ഇന്ത്യ-യുഎഇ വാണിജ്യ കരാർ നിലവിൽ വന്നു