റിയാദ് : സൗദി അറേബ്യയിൽ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷൻ ഇന്ന് മുതൽ ആരംഭിക്കും. രണ്ടാംഘട്ട വാക്‌സിനേഷനിൽ രാജ്യത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വാക്‌സിനേഷൻ വ്യാപിപ്പിക്കും. കൂടാതെ മുൻഗണന പ്രകാരമുള്ള കൂടുതൽ ആളുകൾക്ക് പ്രതിദിനം വാക്‌സിൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സൗദി ആരോഗ്യ-പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
രാജ്യത്ത് നിലവിൽ അംഗീകാരം നൽകിയ വാക്‌സിനുകൾക്ക് രണ്ട് ഡോസ് വീതം ഉണ്ടെന്ന് ആരോഗ്യ മന്ത്രാലയം ഡെപ്യൂട്ടി മന്ത്രി ഡോക്‌ടർ അബ്‌ദുള്ള അസീരി പറഞ്ഞു. കൂടാതെ വാക്‌സിൻ സ്വീകരിക്കാനായി ഇതുവരെ രാജ്യത്ത് നിന്നും രജിസ്‌റ്റർ ചെയ്‌തവരുടെ എണ്ണം 20 ലക്ഷമായി ഉയർന്നെന്നും ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കി. ഒപ്പം തന്നെ ഈ വർഷം അവസാനത്തോടെ ബാക്കിയുള്ള 26 ലക്ഷം ആളുകൾക്കും വാക്‌സിൻ വിതരണം ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ വ്യക്‌തമാക്കി.
രണ്ടാംഘട്ട വാക്‌സിനേഷൻ ആരംഭിക്കുന്നതോടെ ഫൈസർ വാക്‌സിൻ നിർമാതാക്കളിൽ നിന്നും 10 ദശലക്ഷം ഡോസ് വാക്‌സിനാണ് സൗദി സ്വീകരിക്കുന്നത്. ഇത് ഉടൻ തന്നെ രാജ്യത്തെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. കൂടാതെ സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റിയുടെ അംഗീകാരം ലഭിച്ച ശേഷം മാത്രമേ ആസ്ട്രസെനക വാക്‌സിന്‍ രാജ്യത്ത് ലഭ്യമാക്കുകയുള്ളൂ എന്നും മന്ത്രി വ്യക്‌തമാക്കി.
Read also : ടെക്‌സസിൽ അതിശൈത്യം; ജനജീവിതം ദുരിതത്തിൽ, 21 മരണം