തിരുവനന്തപുരം: സംസ്‌ഥാനത്തിന് 14,25,150 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരത്ത് 3,27,810, എറണാകുളത്ത് 8,38,130, കോഴിക്കോട് 2,59,210 ഡോസുകൾ വീതം കോവിഷീല്‍ഡ് വാക്‌സിനാണ് ലഭ്യമായത്. ലഭ്യമായ വാക്‌സിന്‍ വിവിധ ജില്ലകളിലെത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇത് എത്തിച്ചേരുന്ന മുറയ്‌ക്ക് വാക്‌സിനേഷന്‍ കൂടുതൽ ശക്‌തമാക്കുമെന്നും മന്ത്രി വ്യക്‌തമാക്കി.
അതേസമയം, സംസ്‌ഥാനത്തെ ആദ്യ ഡോസ് വാക്‌സിനേഷന്‍ 80 ശതമാനത്തിലേക്ക് അടുക്കുകയാണ്. 18 വയസിന് മുകളിലുള്ള 79.5 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,28,18,901), 31.52 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (90,51,085) നല്‍കി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ മൂന്ന് കോടിയിലധികം (3,18,69,986) ഡോസ് വാക്‌സിന്‍ നല്‍കാനായി.
ഈ മാസം അവസാനത്തോടെ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. അതിനായി മതിയായ വാക്‌സിന്‍ ലഭ്യമാക്കേണ്ടതാണ്. വാക്‌സിന്‍ എടുത്തിട്ടില്ലാത്ത കോളേജ് വിദ്യാർഥികള്‍ എത്രയും വേഗം ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പടണമെന്ന് മന്ത്രി അറിയിച്ചു.
കോവിഡ് വാക്‌സിനുകള്‍ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രി വാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്‌ക്കുകയും ചെയ്യുന്നു.
ജൂണ്‍, ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്‌തികളില്‍ ഒരു ഡോസ് കോവിഡ് വാക്‌സിനെടുത്ത 6 ശതമാനം പേരും, രണ്ട് ഡോസും എടുത്ത 3.6 ശതമാനം പേരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാൽ തന്നെ വാക്‌സിനേഷനോട് വിമുഖത കാണിക്കരുതെന്ന് സർക്കാർ പറയുന്നു.
Read Also: സർക്കാർ ഓഫിസുകൾ ശനിയാഴ്‌ചയും പ്രവർത്തിക്കും; ഉത്തരവ് പുറത്തിറങ്ങി