തൃശൂർ: ട്രെയിനിനും പ്ളാറ്റ്‌ഫോമിനും ഇടയിൽ കുടുങ്ങി വിദ്യാർഥി മരിച്ചു. ചങ്ങനാശേരി കൊല്ലാരം മത്തായി സെബാസ്‌റ്റ്യന്റെ മകൻ മിലൻ (21) ആണ് മരിച്ചത്. തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ ഇന്ന് രാവിലെ 11.30ന് ശബരി എക്‌സ്‌പ്രസിൽ കയറാൻ ശ്രമിക്കവേ ആയിരുന്നു അപകടം. പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോകുമ്പോഴാണ് അപകടം.
തൃശൂർ റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ ഭക്ഷണവും വെള്ളവും വാങ്ങാനിറങ്ങിയതാണ് മിലൻ. തിരികെ കയറാൻ എത്തുമ്പോഴേക്ക് ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. തുടർന്ന് ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്ളാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിൽ കുടുങ്ങിയത്.
കണ്ടു നിന്നവർ പ്ളാറ്റ്‌ഫോമിലേക്ക് പിടിച്ചു മാറ്റാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അപായച്ചങ്ങല വലിച്ചു ട്രെയിൻ നിർത്തി പുറത്തെടുക്കുമ്പോൾ ജീവനുണ്ടായിരുന്നെങ്കിലും ജില്ലാ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. അപകടത്തിൽ യുവാവിന്റെ ഇരു കാലുകളും തകർന്നിരുന്നു. മിലന്റെ മാതാപിതാക്കൾ വിദേശത്താണ്. പാലക്കാട് ലീഡ്‌സ് അക്കാദമി വിദ്യാർഥിയാണ് മിലൻ.
Most Read: യുക്രൈനിലെ മലയാളികളുടെ സുരക്ഷ: എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്; മുഖ്യമന്ത്രി