തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയിലെ എംഎൽഎമാരുടെ സത്യപ്രതിജ്‌ഞ ഈമാസം 24ന് നടത്താൻ ആലോചന. സ്‌പീക്കർ തിരഞ്ഞെടുപ്പ് 25നും നടത്താനാണ് സാധ്യത. തിരഞ്ഞെടുക്കപ്പെട്ടാൽ കഴിയുന്നത്ര വേഗം സത്യപ്രതിജ്‌ഞ ചെയ്യുന്നതാണ് കീഴ്‌വഴക്കം. കോവിഡ് വ്യാപനം ഇനിയും രൂക്ഷമായാൽ സത്യപ്രതിജ്‌ഞ നീളും. മേയ് മൂന്നിന് വിജ്‌ഞാപനത്തിലൂടെ പുതിയ നിയമസഭ നിലവിൽവന്നു.
അതിനാൽ എംഎൽഎമാരെന്ന നിലയിൽ പ്രവർത്തിക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് തടസങ്ങളില്ല. എന്നാൽ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എംഎൽഎമാർ സജീവമായി പങ്കെടുക്കേണ്ടതുണ്ട്. എംഎൽഎ ഫണ്ടിലും മറ്റും പദ്ധതികൾക്ക് രൂപം നൽകാനും പണം അനുവദിക്കാനും സത്യപ്രതിജ്‌ഞ ചെയ്യണം. അതിനാൽ സഭ ചേരുന്നത് നീട്ടിവയ്‌ക്കാൻ സാധ്യതയില്ല.
24ന് സത്യപ്രതിജ്‌ഞയും, 25ന് സ്‌പീക്കർ തിരഞ്ഞെടുപ്പും നടത്തി പിരിയാതെ ഗവർണറുടെ നയപ്രഖ്യാപനവും തിരുത്തൽ ബജറ്റ് അവതരണവും കൂടി നടത്തി കൂടുതൽ ദിവസങ്ങൾ സമ്മേളിക്കുന്നതും പരിഗണനയിലുണ്ട്. പ്രോടെം സ്‌പീക്കർക്കു മുന്നിലാണ് അംഗങ്ങൾ സത്യപ്രതിജ്‌ഞ ചെയ്യുന്നത്.
സഭയിലെ മുതിർന്ന അംഗത്തെയാണ് പ്രോടെം സ്‌പീക്കറായി നിയോഗിക്കുന്നത്. ഇത് മന്ത്രിസഭയാണ് ശുപാർശ ചെയ്യുന്നത്. സർക്കാരിന്റെ സത്യപ്രതിജ്‌ഞ നടന്നാലുടൻ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗം പ്രോടെം സ്‌പീക്കറെ ശുപാർശ ചെയ്യും. ആ യോഗം തന്നെ നിയമസഭ ചേരുന്ന തീയതിയും ഗവർണർക്ക് ശുപാർശ ചെയ്യും.
Read Also: സംസ്‌ഥാനത്ത് കനത്ത മഴയ്‌ക്ക് സാധ്യത; കൊല്ലത്ത് യെല്ലോ അലർട്