തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്‌ഥാനത്തില്‍ യുഡിഎഫ് അപ്രസക്‌തമായെന്നത് കള്ളപ്രചരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് അപ്രസക്‌തമായെന്ന് പ്രചരിപ്പിച്ച് ബിജെപിയെ വളർത്താനാണ് സിപിഎം ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.
ബിജെപിയെ മുഖ്യ പ്രതിപക്ഷമാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കേരളത്തിന്റെ മതേതര മനസിൽ വിഷം നിറക്കാനാണ് സിപിഎം നോക്കുന്നത്. എസ്‌ഡിപിഐയുമായി പരസ്യമായ കൂട്ടുകെട്ടാണ് സിപിഎം ഉണ്ടാക്കിയതെന്നും സമുദായങ്ങളും ജാതികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാക്കി നേട്ടം കൊയ്യാനാണ് അവരുടെ ശ്രമമെന്നും ചെന്നിത്തല ആരോപിക്കുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് പ്രതീക്ഷിച്ച വിജയം ലഭിച്ചില്ല. രാഷ്‌ട്രീയ സാഹചര്യത്തിനനുസരിച്ചുള്ള വിജയമുണ്ടായില്ല. പ്രചാരണത്തിൽ പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്ക് പാളിച്ചകളുണ്ടായെന്ന് തുറന്നു സമ്മതിക്കുന്നു. എന്നാൽ വര്‍ധിത വീര്യത്തോടെ സര്‍ക്കാരിനെതിരെ പോരാടും. ഏകാധിപത്യത്തിന്റെ ഭരണമല്ല കേരളം ആഗ്രഹിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
Also Read: സിലബസ് ചുരുക്കി പരീക്ഷകൾ നടത്തണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ