തിരുവനന്തപുരം: പ്ളസ്‌ടു , എസ്എസ്എല്‍സി പരീക്ഷകള്‍ സിലബസ് ചുരുക്കി നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. ശരാശരി 40 ശതമാനം പാഠഭാഗങ്ങള്‍ മാത്രമാണ് ഇതുവരെ പൂര്‍ത്തിയാക്കിയത്. കോവിഡിന്റെ പശ്‌ചാത്തലത്തില്‍ സ്‌കൂളുകളില്‍ റഗുലര്‍ ക്‌ളാസുകൾ നടത്താന്‍ സാധിച്ചിട്ടില്ല. അതുകൊണ്ട് പാഠഭാഗങ്ങൾ തീർക്കാൻ കഴിഞ്ഞിട്ടില്ല.
വിക്‌ടേഴ്‌സ് ചാനല്‍ വഴി കൂടുതല്‍ ക്ളാസുകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. എന്നാൽ ഈ വർഷം അധ്യയന ദിവസങ്ങൾ ഇനി അധികമില്ല. ഈ വസ്‌തുത ഉള്‍ക്കൊള്ളാതെയാണ് സിലബസ് ചുരുക്കില്ലെന്ന നിലപാട് വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. ഇത് വിദ്യാർഥികളെയും രക്ഷകര്‍ത്താക്കളെയും ആശങ്കയിലാക്കുന്നുണ്ട്. കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷയത്തിൽ കുറച്ച് കൂടി പക്വമായ സമീപനം വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം.
സിലബസ് ചുരുക്കാതെ ജനുവരിക്ക് മുമ്പ് മുഴുവന്‍ പാഠഭാഗങ്ങളും തീര്‍ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്ളസ്‌ടു വിദ്യാർഥികൾക്ക് അധിക ഭാരമാവും. ആറുമാസം കൊണ്ട് തീര്‍ത്ത പാഠഭാഗങ്ങളെക്കാള്‍ കൂടുതല്‍ പാഠഭാഗം ഇനിയുള്ള രണ്ടുമാസം കൊണ്ട് തീര്‍ക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഇത് കുട്ടികളിലും അധ്യാപകരിലും ഒരുപോലെ സമ്മര്‍ദ്ദം ഉണ്ടാക്കുന്ന തീരുമാനമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Read Also: മുല്ലപ്പള്ളിയെ മാറ്റില്ല; നിയമസഭാ തിരഞ്ഞെടുപ്പ് വരെ അവസരം നല്‍കും