പാലക്കാട്: റബ്ബർത്തോട്ടത്തിലെ ചാലിൽ യുവാവിനെ ഷോക്കേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പടെ അഞ്ചു പേർ അറസ്‌റ്റിൽ. പുതുക്കോട് ചെറുകാഞ്ഞിരക്കോട് രതീഷ് (39), കുന്ന് തെരുവ് അബ്‌ദുൾ റഹ്‌മാൻ (19), അപ്പക്കാട് അൻഷാദ് (20), അപ്പക്കാട് ഷാഹുൽ ഹമീദ് (26), 16-കാരൻ എന്നിവരാണ് അറസ്‌റ്റിലായത്.
പുതുക്കോട് അപ്പക്കാട് യാക്കൂബിന്റെ മകൻ അജ്‌മൽ (21) ആണ് മരിച്ചത്. രതീഷിന്റെ വീടിന് പിൻവശത്ത് കാട്ടുമൃഗങ്ങളെ പിടിക്കാൻ ഒരുക്കിയ വൈദ്യുതക്കെണിയിൽ നിന്ന് ഷോക്കേറ്റാണ് ഇയാൾ മരിച്ചത്. വ്യാഴാഴ്‌ച രാത്രി അതുവഴി വന്ന അജ്‌മൽ കെണിയിൽ പെടുകയായിരുന്നു. വെള്ളിയാഴ്‌ച പുലർച്ചെ മൂന്നു മണിയോടുകൂടി പ്രതികളിൽ രണ്ടുപേർ വൈദ്യുതക്കെണിയൊരുക്കിയ സ്‌ഥലത്ത് എത്തിയപ്പോൾ അജ്‌മൽ മരിച്ചു കിടക്കുന്നതാണ് കണ്ടത്.
തുടർന്ന്, ഒന്നാം പ്രതിയായ രതീഷിന്റെ ഗുഡ്‌സ് ഓട്ടോയിൽ അജ്‌മലിന്റെ മൃതദേഹം കയറ്റി രണ്ടു കിലോമീറ്റർ അകലെയുള്ള പാട്ടോലയിലെ റബ്ബർത്തോട്ടത്തിലെ ചാലിൽ ഉപേക്ഷിക്കുകയായിരുന്നു. അവിടെ വച്ചാണ് ഷോക്കേറ്റതെന്ന് കരുതാനായി മൃതദേഹത്തിൽ ഇലക്‌ട്രിക് വയർ കെട്ടുകയായിരുന്നെന്ന് പ്രതികൾ മൊഴിനൽകിയാതായി ആലത്തൂർ പോലീസ് പറഞ്ഞു. വെള്ളിയാഴ്‌ച പകൽ മൂന്നിനാണ് നാട്ടുകാർ മൃതദേഹം കണ്ടത്.
Malabar News: ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാക്ക് ചെയ്‌ത് പണം തട്ടി; പ്രതികൾ പിടിയിൽ
അജ്‌മലിന്റെ ചെരിപ്പ് രതീഷിന്റെ വീടിന് സമീപത്തു നിന്ന് കണ്ടെടുത്തിരുന്നു. ഇത് കേസിൽ നിർണായക തെളിവായി. ഷോക്കേറ്റാണ് മരിച്ചതെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്‌തമായിരുന്നു. തുടർന്നാണ് പ്രതികളിലേക്ക് പോലീസ് എത്തിയത്. തിങ്കളാഴ്‌ച പ്രതികളുമായി പോലീസ് സംഭവ സ്‌ഥലത്തു തെളിവെടുപ്പ് നടത്തി. വൈദ്യുതക്കെണിയൊരുക്കാൻ ഉപയോഗിച്ച സാമഗ്രികൾ, മൃതദേഹം കടത്തിക്കൊണ്ടുപോയ ഗുഡ്‌സ്‌ഓട്ടോ, കമ്പികൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കണ്ടെടുത്തു.
തൃശൂർ ചിയ്യാരം സ്വദേശിയായ രതീഷിന്റെ പേരിൽ വിവിധ സ്‌റ്റേഷനുകളിലായി 27 കേസുകളുണ്ട്. കുറച്ചുകാലമായി പുതുക്കോട്ടെ ഭാര്യവീട്ടിലാണ് ഇയാളുടെ താമസം.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവൈനൽ കോടതി മുമ്പാകെ ഹാജരാക്കി. കുറ്റകരമായ നരഹത്യ, തെളിവുനശിപ്പിക്കൽ, അനധികൃതമായി പൊതുലൈനിൽ നിന്ന് വൈദ്യുതി ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളത്.
Malabar News: പ്രണയാഭ്യർഥന നിരസിച്ചു; പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം