തിരുവനന്തപുരം: കേരളത്തിൽ ലൗ ജിഹാദ് എന്നൊന്നില്ലെന്ന് സ്‌പീക്കർ എംബി രാജേഷ്. ലൗ ജിഹാദ് ആരോപണം അടിസ്‌ഥാന രഹിതമാണെന്ന് സുപ്രീം കോടതിയും കേന്ദ്ര സർക്കാരും വ്യക്‌തമാക്കിയിട്ടുണ്ട്. ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിന് നാക്ക് പിഴച്ചതാക്കാമെന്നും അദ്ദേഹം പറഞ്ഞു.
വർഗീയ വിഭജനത്തിനുള്ള ശ്രമങ്ങളെ എല്ലാ ജനാധിപത്യ മതേതര വാദികളും ചെറുക്കണം. കേരളത്തിലാണ് ഏറ്റവും കൂടുതൽ മിശ്ര വിവാഹിതർ ഉള്ളത്. പോലീസിന്റെ ഭാഗത്ത് നിന്ന് നിഷേധാത്‌മകമായ നിലപാട് ഉണ്ടായെന്ന് കരുതുന്നില്ലെന്നും എംബി രാജേഷ് പ്രതികരിച്ചു. മതനിരപേക്ഷ ജീവിതം സാധ്യമായ അപൂർവം സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളം. ലൗ ജിഹാദ് എന്നൊന്ന് പാർട്ടി രേഖയിൽ ഇല്ല എന്ന് ഉറപ്പിച്ചു പറയാം. താൻ പാർട്ടി കോൺഗ്രസിൽ പങ്കെടുത്ത ആളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ലൗ ജിഹാദ് വിഷയത്തിൽ ജോർജ് എം തോമസിനെ തള്ളി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനനും രംഗത്തെത്തി. ജോർജിന് സംഭവിച്ചത് നാക്ക് പിഴയാണ്. ഇക്കാര്യം ജോർജിനും ബോധ്യപ്പെട്ടിട്ടുണ്ടെന്ന് പി മോഹനൻ വിശദീകരിച്ചു. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ ഷെജിൻ നേരത്തെ അറിയിച്ചിരുന്നെങ്കിൽ പാർട്ടി ഇടപെട്ട് വിവാഹം നടത്തി കൊടുക്കുമായിരുന്നു എന്നും പി മോഹനൻ പറഞ്ഞു.
ജാതി-മത-സാമ്പത്തിക-ലിംഗ ഭേദമില്ലാതെ പരസ്‌പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നവർക്ക് പിന്തുണ നൽകുക എന്നതാണ് സംഘടനയുടെ പ്രഖ്യാപിത നിലപാടെന്ന് ഡിവൈഎഫ്ഐ കേരളഘടകം അറിയിച്ചു.
കേരളത്തിന്റെ മത നിരപേക്ഷ സാംസ്‌കാരിക പൈതൃകത്തിൽ വിള്ളൽ വീഴ്‌ത്താൻ സ്‌ഥാപിത ശക്‌തികൾ മനപൂർവം കെട്ടി ചമച്ച അജണ്ടയാണ് ലൗ ജിഹാദ് എന്ന പ്രയോഗം. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ കണക്കുകൾ നിരത്തി നിയമസഭയിലും പൊതുമധ്യത്തിലും ആവർത്തിച്ചു വ്യക്‌തമാക്കിയ കാര്യമാണ് ‘ലൗ ജിഹാദ്’ എന്നൊന്ന് കേരളത്തിലില്ലെന്ന കാര്യം. സ്‌ഥാപിത വർഗീയ താൽപര്യക്കാർ പൊതു ബോധമായി ഇത്തരം വിഷയങ്ങൾ നിർമിച്ചെടുക്കാൻ ശ്രമിക്കുന്നത് ഗൗരവപൂർവം കാണണമെന്നും ഡിവൈഎഫ്ഐ പറയുന്നു.
കലയിലും രാഷ്‌ട്രീയത്തിലും ജീവിതത്തിന്റെ സമസ്‌ത മേഖലയിലും മതതീവ്രവാദം പിടിമുറുക്കാൻ ശ്രമിക്കുന്ന വർത്തമാന കാലത്ത് ഷെജിനും ജ്യോൽസ്‌നയും മതനിരപേക്ഷ വൈവാഹിക ജീവിതത്തിന് ഉദാഹരണവും പുരോഗമന ബോധം സൂക്ഷിക്കുന്ന യുവതയ്‌ക്ക് മാതൃകയുമാണ്. ഇരുവർക്കും സംഘടന എല്ലാവിധ പിന്തുണയും നൽകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.
Most Read: കെഎസ്ഇബിയിലെ ഭിന്നത; ചെയർമാനും ഓഫിസേഴ്‌സ് അസോസിയേഷനും തമ്മിൽ ചർച്ച നടത്തിയേക്കും