ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആഗസ്‌റ്റ് അവസാനവാരം പടർന്നു പിടിച്ചേക്കുമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ). എന്നാൽ അതിന് രണ്ടാം തരംഗത്തേക്കാൾ ശക്‌തി കുറവായിരിക്കുമെന്നും ഐസിഎംആർ പകർച്ചവ്യാധി പ്രതിരോധവിഭാഗം തലവൻ ഡോ. സമീരൻ പാണ്ഡ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
നാല് കാരണങ്ങളാണ് മൂന്നാം തരംഗത്തിലേക്ക് നയിക്കുക. ഒന്നാമത്തെയും, രണ്ടാമത്തെയും തരംഗത്തിൽ ജനങ്ങളാർജിച്ച പ്രതിരോധശേഷി കുറഞ്ഞു വരുന്നത്, ഇതിന് കാരണമാകാം. അങ്ങനെ പ്രതിരോധശേഷി കുറഞ്ഞാൽ മൂന്നാം തരംഗമുണ്ടായേക്കാം.
രണ്ടാമത്തേത്, ജനങ്ങളുടെ ആർജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന ഏതെങ്കിലും വൈറസ് ജനിതക വകഭേദം പടർന്നു പിടിക്കുന്നതാകാം. മൂന്നാമത്തേത്, ഈ പുതിയ ജനിതക വകഭേദങ്ങളിലേതെങ്കിലും വ്യാപകമായി പടർന്നുപിടിക്കുന്ന തരം വ്യാപന ശേഷിയുള്ളതാണെങ്കിലും മൂന്നാം തരംഗം സംഭവിക്കും.
നാലാമത്തേത്, സംസ്‌ഥാനങ്ങളിൽ നിയന്ത്രണങ്ങൾ നേരത്തേ പിൻവലിക്കുകയാണെങ്കിൽ വീണ്ടും രോഗവ്യാപനം സംഭവിക്കാം; ഡോ. പാണ്ഡ മുന്നറിയിപ്പ് നൽകുന്നു.
ഡെൽറ്റ വകഭേദമായിരിക്കുമോ ഈ വ്യാപനത്തിനും, മൂന്നാം തരംഗത്തിന് കാരണമാവുക എന്ന ചോദ്യത്തിന്, ഇപ്പോൾത്തന്നെ ഡെൽറ്റ വകഭേദം രാജ്യത്ത് പടർന്നുപിടിച്ച് കഴിഞ്ഞുവെന്നും, ഇതിൽക്കൂടുതൽ വ്യാപനം ഡെൽറ്റ വകഭേദത്തിന് ഉണ്ടാക്കാനാകുമെന്ന് കരുതുന്നില്ലെന്നുമാണ് അദ്ദേഹം വ്യക്‌തമാക്കിയത്.
Read Also: നയതന്ത്ര സ്വർണക്കടത്ത് അന്വേഷിച്ച കസ്‌റ്റംസ് കമ്മീഷണർക്ക് സ്‌ഥലം മാറ്റം