ന്യൂഡെൽഹി : രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം ഓഗസ്‌റ്റ് മാസം പകുതിയോടെ ആരംഭിക്കുമെന്ന് വ്യക്‌തമാക്കി എസ്ബിഐ റിസർച്ചിന്റെ പഠന റിപ്പോർട്. രണ്ടാം തരംഗം അവസാനിക്കുന്നതിന് മുൻപ് തന്നെ രാജ്യത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്നാണ് റിപ്പോർടിൽ വ്യക്‌തമാക്കുന്നത്. കൂടാതെ സെപ്റ്റംബറിൽ മൂന്നാം തരംഗം അതിന്റെ ഉച്ചസ്‌ഥായിയിൽ എത്തുമെന്നും റിപ്പോർടിൽ പറയുന്നുണ്ട്.
കോവിഡ് വ്യാപനത്തിൽ നിന്നും രക്ഷനേടാനുള്ള ഏക മാർഗം വാക്‌സിനേഷൻ ആണെന്നും, എന്നാൽ രാജ്യത്ത് ഇതുവരെ 4.6 ശതമാനം ആളുകൾക്ക് മാത്രമാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചതെന്നും റിപ്പോർട് സൂചിപ്പിക്കുന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം രാജ്യത്ത് വളരെയധികം കുറവാണ്.
രാജ്യത്ത് ജൂലൈ രണ്ടാം വാരത്തോടെ കോവിഡ് കേസുകൾ ഗണ്യമായി കുറയുമെന്നും, തുടർന്ന് ഓഗസ്‌റ്റ് പകുതിയോടെ കോവിഡ് കേസുകൾ ഉയർന്ന് തുടങ്ങുമെന്നും റിപ്പോർടിൽ വ്യക്‌തമാക്കുന്നുണ്ട്. തുടർന്ന് ഒരു മാസത്തോളം കഴിഞ്ഞായിരിക്കും മൂന്നാം തരംഗം രൂക്ഷമാകുക. അതേസമയം തന്നെ രാജ്യത്ത് അതിനിടെ രണ്ടാം തരംഗം അവസാനിക്കില്ലെന്നും റിപ്പോർട് സൂചിപ്പിക്കുന്നു.
പ്രതിദിനം 40 ലക്ഷത്തോളം വാക്‌സിൻ ഡോസാണ് നിലവിൽ രാജ്യത്ത് വിതരണം ചെയ്യുന്നത്. കേരളം, രാജസ്‌ഥാന്‍, ഡെല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങള്‍ 60 വയസിന് മുകളില്‍ പ്രായമുള്ള നല്ലൊരു ശതമാനം ജനങ്ങള്‍ക്കും വാക്‌സിന്റെ രണ്ടാം ഡോസ് നൽകി കഴിഞ്ഞു. എന്നാൽ തമിഴ്‌നാട്, പഞ്ചാബ്, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളില്‍ 45 വയസിന് മുകളില്‍ പ്രായമുള്ളവരില്‍ വാക്‌സിന്‍ എടുത്തവര്‍ കുറവാണ്. രോഗവ്യാപനം കുറക്കുന്നതിനായി ഈ സംസ്‌ഥാനങ്ങള്‍ വാക്‌സിനേഷൻ വേഗത്തില്‍ ആക്കണമെന്നും റിപ്പോര്‍ട് വ്യക്‌തമാക്കുന്നുണ്ട്.
Read also : ബംഗ്ളാദേശിൽ കോവിഡ് കുറയുന്നില്ല; ലോക്ക്ഡൗൺ ജൂലൈ 14 വരെ നീട്ടി