തിരുവനന്തപുരം: ജില്ലയിൽ തിരുവല്ലം പോലീസിന്റെ കസ്‌റ്റഡിയിൽ കഴിയവേ മരണപ്പെട്ട സുരേഷിന്റെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സബ് കളക്‌ടറുടെ സാന്നിധ്യത്തിൽ ഇൻക്വിസ്‌റ്റ് നടത്തിയതിന് ശേഷമാണ് മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്‌റ്റുമോർട്ടത്തിനായി മാറ്റിയത്.
തിരുവല്ലം ജഡ്ജികുന്നിൽ സ്‌ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് സുരേഷ് ഉള്‍പ്പടെ 5 പേരെ അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് കസ്‌റ്റഡിലിരിക്കെ ഇന്നലെ സ്വകാര്യ ആശുപത്രിയിൽ വച്ച് പ്രതിയായ സുരേഷ് മരിച്ചു. പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ആരോപണം ഉയർന്നതിനെ തുടർന്നാണ് സബ് കളക്‌ടറുടെയും മജിസ്ട്രേറ്റിന്റെയും നേതൃത്വത്തിൽ ഇൻക്വസ്‌റ്റ് പൂർത്തിയാക്കിയത്. ഇൻക്വസ്‌റ്റ് നടപടികൾക്ക് സാക്ഷ്യം വഹിക്കാൻ സുരേഷിന്റെ ബന്ധുക്കളുമുണ്ടായിരുന്നു.
കഴിഞ്ഞ ഞായറാഴ്‌ചയാണ് ജഡ്ജികുന്നിൽ നിന്നും ചിത്രങ്ങള്‍ പകർത്താനെത്തിയ നിഖിലിനെയും ഭാര്യയെയും സുഹൃത്തിനെയും സ്‌ഥലവാസികൾ ആക്രമിച്ചത്. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് സുരേഷ് ഉൾപ്പടെ 5 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. സദാചാര ഗുണ്ടായിസം കാണിച്ച മദ്യപസംഘം തടഞ്ഞുവച്ച് മർദ്ദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തെന്ന് നിഖിൽ വ്യക്‌തമാക്കി.
Read also: 5700ലധികം റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; യുക്രൈൻ