തിരുവനന്തപുരം: ഒക്‌ടോബര്‍ ഒന്നിന് സംസ്‌ഥാനത്തെ തദ്ദേശ സ്‌ഥാപനങ്ങളില്‍ പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടില്ലാത്ത ആള്‍ക്കാര്‍ക്ക് പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം. ഒക്‌ടോബര്‍ 27 മുതല്‍ 31 വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിക്കുമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. വോട്ടര്‍ പട്ടികയില്‍ നിന്നും പേരുകള്‍ ഒഴിവാക്കുന്നതിനും തിരുത്തലുകള്‍ നടത്തുന്നതിനുമുള്ള അപേക്ഷകളും 27 മുതല്‍ സമര്‍പ്പിക്കാന്‍ സാധിക്കും.
ഓണ്‍ലൈന്‍ ആയാണ് അപേക്ഷകള്‍ നല്‍കേണ്ടത്. പേരുകള്‍ ചേര്‍ക്കുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും സ്‌ഥാനമാറ്റം നടത്തുന്നതിനും lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിക്കാം.
മരിച്ചവരെയും സാധാരണ താമസക്കാരല്ലാത്ത ആള്‍ക്കാരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിനുളള ആക്ഷേപങ്ങള്‍ ഫോറം 5-ലും ഫോറം 8-ലും നേരിട്ടോ തപാലിലൂടെയോ അതാത് ഇലക്റ്ററല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.
ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച് നവംബര്‍ 10-ന് സപ്‌ളിമെന്ററി പട്ടികകള്‍ പ്രസിദ്ധീകരിക്കാന്‍ ഇലക്റ്ററല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍പട്ടികയില്‍ 1,29,25,766 പുരുഷരും, 1,41,94,775 സ്‍ത്രീകളും 282 ട്രാന്‍സ്‌ജെന്റര്‍മാരും ഉള്‍പ്പടെ 2,71,20,823 വോട്ടര്‍മാരാണ് ഉള്ളത്. 941 ഗ്രാമപഞ്ചായത്തുകള്‍, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നീ സ്‌ഥാപനങ്ങളിലെ അന്തിമ വോട്ടര്‍ പട്ടികയാണ് ഒക്‌ടോബര്‍ ഒന്നിന് പ്രസിദ്ധീകരിച്ചിരുന്നത്.
Read Also: ഇന്ത്യയിൽ ഭരണഘടനക്കാണ് സ്‌ഥാനം, ബിജെപി പ്രകടന പത്രികക്കല്ല; മെഹ്ബൂബ മുഫ്‌തി