മലപ്പുറം: മതേതര മൂല്യം സംരക്ഷിക്കുന്നവര്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെടണം., വ്യക്‌തി ഹത്യകള്‍ ഒഴിവാക്കി നാടിന്റെ പുരോഗതിക്കാവശ്യമായ പ്രവര്‍ത്തനങ്ങളില്‍ ഇവർ ഏര്‍പ്പെടണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. മഅ്ദിന്‍ അക്കാദമിയുടെ മൗലിദ് ജല്‍സയുടെ സമാപന സമ്മേളനം മലപ്പുറം സ്വലാത്ത്‌നഗറില്‍ ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.
തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യ പ്രക്രിയയെ ശക്‌തിപ്പെടുത്താനാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ ഒഴിവാക്കണം. പരസ്‌പരം പഴിചാരി ഛിദ്രത വളര്‍ത്തരുത്. ജയ-പരാജയങ്ങളുടെ പേരില്‍ പരസ്‌പരം കലഹങ്ങളിൽ ഏര്‍പ്പെടരുത്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ രാജ്യത്തിന്റെ ഭരണഘടനയെ ശക്‌തിപ്പെടുത്താനും വികസനോൻമുഖ പ്രവര്‍ത്തനങ്ങളില്‍ മുഴുകാനും ശ്രദ്ധിക്കണമെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു. വനിതകളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമിട്ട് മഅ്ദിന്‍ അക്കാദമിയുടെ അഞ്ചാമത് സംരംഭമായ ‘ഹിയ’ ലോഞ്ചിംഗും കാന്തപുരം നിര്‍വഹിച്ചു.
മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ലോക പ്രശസ്‌ത പണ്ഡിതന്‍ ശൈഖ് സയ്യിദ് അഫീഫുദ്ധീന്‍ ജീലാനി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യാതിഥിയായി പങ്കുചേർന്നു. മന്‍ഖൂസ് മൗലിദ്, മുഹ്‌യുദ്ധീന്‍ മൗലിദ്, മുഹ്‌യുദ്ധീന്‍ മാല, അശ്റഖ പാരായണം, പ്രാർഥന എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് സ്വാലിഹ് ഖാസിം അല്‍ ഹൈദ്രൂസി, സമസ്‌ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പിഎം മുസ്‌തഫ കോഡൂര്‍, അബ്‌ദുൽ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവർ സമാപന സമ്മേളനത്തില്‍ പ്രസംഗിച്ചു.
Most Read: രാജ്യത്തെ സ്‌ഥിതി മോശകരം; വാക്‌സിനുകള്‍ തയാറാകുന്നത് വരെ പ്രതിരോധത്തില്‍ വീഴ്‌ച പാടില്ല; കോടതി