ന്യൂഡെൽഹി: കോവിഡ് പരിശോധനാ ചട്ടത്തിൽ മാറ്റം വരുത്തി ഐസിഎംആർ. രോഗലക്ഷണങ്ങൾ ഇല്ലാത്തവർ പരിശോധന നടത്തേണ്ടതില്ല എന്നാണ് പുതിയ ചട്ടം. ആഭ്യന്തര യാത്രക്കാർക്ക് പരിശോധന ആവശ്യമില്ല. സംസ്‌ഥാനാന്തര യാത്രക്കാർക്കും പരിശോധന വേണ്ട. അന്താരാഷ്‌ട്ര യാത്രക്കാർ മാത്രം പരിശോധന നടത്തിയാൽ മതി.
അടിയന്തര ശസ്‌ത്രക്രിയകൾക്ക് കോവിഡ് പരിശോധന നിർബന്ധമാക്കരുത്. ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് രോഗികൾ (പ്രസവത്തിന് ഉൾപ്പടെ എത്തിയവർ) പരിശോധന നടത്തേണ്ടതില്ല. കോവിഡ് രോഗിയുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും പരിശോധന നടത്തേണ്ടതില്ല. സമ്പർക്ക പട്ടികയിലുള്ള ഗുരുതര രോഗങ്ങൾ ഉള്ളവരോ മുതിർന്ന പൗരൻമാരോ മാത്രം പരിശോധിച്ചാൽ മതിയെന്നും ഐസിഎംആർ പറയുന്നു.
അതേസമയം, കോവിഡിന്റെ ഡെൽറ്റ, ഒമൈക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദം കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സൈപ്രസിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. 25 പേരിലാണ് പുതിയ വകഭേദമായ ‘ഡെൽറ്റക്രോൺ’ സ്‌ഥിരീകരിച്ചതെന്ന് എൻഡി ടിവി റിപ്പോർട് ചെയ്‌തു.
സൈപ്രസ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ലിയോൺഡിയോസ് കോസ്ട്രികിസ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നിലവിൽ ഒമൈക്രോണും ഡെൽറ്റയും നിലനിൽക്കുന്നുവെന്നും ഇവ രണ്ടും കൂടിച്ചേർന്നതാണ് ഈ പുതിയ വകഭേദമെന്നും അദ്ദേഹം പറഞ്ഞു.
Most Read: സൈനക്ക് എതിരായ വിവാദ പരാമർശം; നടൻ സിദ്ധാർഥിന് വനിതാ കമ്മീഷന്റെ നോട്ടീസ്