തിരുവനന്തപുരം: കേരളാ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്ന ഭീഷണിക്കത്ത് വ്യാജമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ സേതുരാമൻ. രണ്ടുപേർ തമ്മിലുള്ള വ്യക്‌തിവൈരാഗ്യമാണ് കത്തിന് പിന്നിൽ. കത്തയച്ച എറണാകുളം കത്രിക്കടവ് സ്വദേശി സേവ്യർ എന്നയാളെ അറസ്‌റ്റ് ചെയ്‌തതായും കമ്മീഷണർ അറിയിച്ചു.
വ്യക്‌തിവൈരാഗ്യത്തെ തുടർന്നാണ് സേവ്യർ അയൽവാസിയായ ജോസഫ് ജോണിന്റെ പേരിൽ ഭീഷണിക്കത്ത് അയച്ചത്. ജോണിനെ കള്ളക്കേസിൽ കുടുക്കാൻ ആയിരുന്നു ഇയാളുടെ ലക്ഷ്യം. സേവ്യറിന്റെ കൈയക്ഷരം ഉൾപ്പടെ ശാസ്‌ത്രീയ പരിശോധന നടത്തിയതിന് ശേഷമാണ് ഇയാളുടെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. പോലീസിനോടാണ് തന്റെ സംശയം ജോണി പറഞ്ഞത്. കൈയക്ഷരം തന്റേത് അല്ലെന്നും സേവ്യറുടേതായി സാമ്യം ഉണ്ടെന്നും, തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്‌തതാകാം ഇതെന്നുമായിരുന്നു ജോണി പറഞ്ഞിരുന്നത്. സേവ്യർ മുൻപ് എഴുതിയ സമാന സ്വഭാവമുള്ള കത്തും കൈമാറിയിരുന്നു. നാട്ടുകാരിൽ ചിലരും സേവ്യറിനെതിരെ മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്‌ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്. പള്ളി പ്രാർഥനാ ഗ്രൂപ്പ് യോഗത്തിൽ വരവുചിലവ് കണക്കുകൾ സംബന്ധിച്ച് തർക്കം ഉണ്ടായെന്നും, ‘ഇതിന് വിവരമറിയും’ എന്ന് സേവ്യർ തന്നെ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ജോണി പറഞ്ഞിരുന്നു. ജോണിയുടെ ആരോപണത്തെ തുടർന്ന് സേവ്യറിനെ നേരത്തെ പോലീസ് ചോദ്യം ചെയ്‌തിരിയുന്നു. എന്നാൽ, ആരോപണങ്ങൾ നിഷേധിച്ചതിനെ തുടർന്നാണ് സേവ്യറുടെ കൈയക്ഷരം ശാസ്‌ത്രീയ പരിശോധനക്ക് വിധേയമാക്കിയത്.
ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഭീഷണി സന്ദേശം അടങ്ങിയ കത്ത് ലഭിച്ചത്. കേരളത്തിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ചാവേർ ആക്രമണം നടത്തുമെന്നായിരുന്നു ഭീഷണിക്കത്ത്. ഇന്റലിജൻസ് മേധാവി ടികെ വിനോദ് കുമാറിന്റെ റിപ്പോർട്ടിലാണ് സുരക്ഷാ ഭീഷണി വ്യക്‌തമാക്കിയത്. ഒരാഴ്‌ച മുമ്പാണ് കത്ത് ലഭിച്ചതെന്നാണ് വിവരം. ഉടൻ തന്നെ ഈ കത്ത് സംസ്‌ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു.
Most Read: ഇന്ത്യയിലെ ആദ്യ ഔദ്യോഗിക ആപ്പിൾ സ്‌റ്റോർ; മുംബൈയിൽ പ്രവർത്തനം ആരംഭിച്ചു